വയനാട്: പുതുവത്സരാഘോഷം: ജില്ലയില്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

വയനാട്: ഒമിക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഡിസംബര്‍ 30 മുതല്‍  ജനുവരി 2 വരെ ജില്ലയില്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഈ ദിവസങ്ങ ളില്‍ രാത്രി 10 മുതല്‍ രാവിലെ 5 വരെ ആള്‍കൂട്ടം ചേര്‍ന്നുള്ള പരിപാടികള്‍ അനുവദിക്കില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനശേഷി കൂടുതലാതിനാലാണ് നിലവിലുളള നിയന്ത്രണങ്ങള്‍ക്ക് പുറമെ പുതുവത്സരാഘോഷങ്ങള്‍ക്ക് ദുരന്ത നിവാരണ നിയമ പ്രകാരം ജില്ലാ ഭരണകൂടം അധിക നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതിന്റെ ഭാഗമായി വലിയ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാവാനിടയുള്ള മാളുകളിലും, പൊതുയിടങ്ങളിലും കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്‌ട്രേറ്റ്മാരെയും നിയമിച്ചിട്ടുണ്ട്. ഭൂ പതിവ് തഹസില്‍ ദാര്‍മാരായ എം.ജെ  അഗസ്റ്റിന്‍  (മാനന്തവാടി),  എം.എസ്. ശിവദാസന്‍ (വൈത്തിരി), ആന്റോ ജേക്കബ്, (സുല്‍ത്താന്‍ ബത്തേരി) എന്നിവരെയാണ് താലൂക്ക്തല സെക്ടറല്‍ മജിസ്‌ട്രേറ്റ്മാരായി നിയമിച്ചത്.

ജില്ലയിലെ ബാറുകള്‍, ക്ലബുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ഭക്ഷണശാലകള്‍, തിയേറ്ററുകള്‍ എന്നിവിടങ്ങളില്‍ 50 ശതമാനം സീറ്റുകളില്‍ മാത്രമേ പ്രവേശനം അനുവദിക്കാവു. റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുവെന്ന് ബന്ധപ്പെട്ട സ്ഥാപന ഉടമകള്‍ ഉറപ്പാക്കണം. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന സഞ്ചാരികളും കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മാസ്‌ക് ധരിക്കല്‍, സാമൂഹ്യാകലം പാലിക്കല്‍, കൈകള്‍ അണുവിമുക്തമാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ പാലിക്കണം. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, വനം വകുപ്പ് എന്നിവര്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →