പാലക്കാട്: പാലക്കാട് സ്വകാര്യ കോളേജിൽ റാഗിംഗിൽ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. പത്തിരിപ്പാലയിലെ കോളജിലാണ് ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്തതായി പരാതി ഉയർന്നത്. മര്‍ദനമേറ്റിട്ടും പൊലീസ് കേസെടുത്തില്ലെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി.
അതേസമയം, അന്വേഷണം നടന്ന് വരികയാണെന്ന് മങ്കര പൊലീസ് പറഞ്ഞു. സദനം കുമാരൻ കോളേജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥിയായ ഷംനാദിനെ ഷര്‍ട്ടിന്റെ ബട്ടണ്‍ അഴിച്ചിട്ടതിന് സീനിയർ വിദ്യാര്‍ഥികൾ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പുറത്ത് അടിയേറ്റ പാടുകളുണ്ട്. കാലിനും പരിക്കേറ്റിട്ടുണ്ട്.
ഷംനാദിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തിനേയും മൂന്നാം വര്‍ഷ വിദ്യാര്‍ഥികൾ അക്രമിച്ചതായാണ് പരാതിയിൽ പറയുന്നത്. പൊലീസിൽ പരാതി നൽകിയിട്ടും കേസെടുത്തില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാൽ അന്വേഷണം നടന്ന് വരികയാണെന്നും ഇതിന് ശേഷം കേസ് രജിസ്റ്റർ ചെയ്യുമെന്നും മങ്കര പൊലീസ് അറിയിച്ചു. സീനിയര്‍ വിദ്യാര്‍ഥികൾ റാഗ് ചെയ്യുകയായിരുന്നോ എന്ന് പരിശോധിച്ച് വരികയാണെന്ന് കോളേജ് അധികൃതരും വ്യക്തമാക്കി.

