ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ഒരു ഷട്ടർ കൂടി ഉയർത്തി.ജലനിരപ്പ് കുറയ്ക്കണം എന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് ഒരു ഷട്ടർ കൂടി ഉയർത്തിയത്. നിലവിൽ 2,3,4 ഷട്ടറുകളാണ് ഉയർത്തിയിരിക്കുന്നത്. രണ്ടാം നമ്പർ ഷട്ടറാണ് ഇന്നലെ (29.10.2021)ഒമ്പത് മണിയോടെ ഉയർത്തിയത് . ഇതോടെ പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് സെക്കൻഡിൽ 825 ഘനയടി ആയി ഉയരും. കൂടുതൽ ഷട്ടർ ഉയർത്തി എങ്കിലും ആശങ്ക വേണ്ടെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. ജാഗ്രത തുടരണമെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്ത് ഒക്ടോബർ 30നും മഴ ശക്തമായേക്കാമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള 12 ജില്ലകളിൽ നാളെ യെല്ലോ അലർട്ടാണ്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തെക്കൻ തമിഴ്നാട് നീരത്തേക്ക് സഞ്ചരിക്കുന്നതിനാൽ അതീവ ജാഗ്രതയിലാണ് കേരളം. നവംബർ ഒന്നിനും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഐഎംഡി യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത് എങ്കിലും നാളെ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത വേണമെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശം.
മധ്യ തെക്കൻ കേരളത്തിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. മലയോരമേഖലകളിൽ കാര്യമായ മഴയുണ്ടായേക്കും. ഇടിമിന്നലിനും ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്

