കാസർകോട്: പനത്തടിയിലെ കേരള ഗ്രാമീൺ ബാങ്കിൽ മുക്കുപണ്ടത്തട്ടിപ്പ്. തട്ടിപ്പ് നടത്തിയ അപ്രൈസർ ബാലകൃഷ്ണനെ ജോലിയിൽ നിന്ന് പുറത്താക്കി. ബാലകൃഷ്ണന്റെ ഭാര്യ ബാങ്കിൽ പണയം വയ്ക്കാൻ എത്തിച്ച സ്വർണ്ണത്തിൽ മാനേജർക്ക് സംശയം തോന്നിയതാണ് തട്ടിപ്പ് പുറത്ത് വരാൻ കാരണം. മറ്റൊരു അപ്രൈസറെക്കൊണ്ട് ആഭരണങ്ങൾ പരിശോധിച്ചപ്പോൾ മുക്കുപണ്ടമെന്ന് മനസിലായി.
ഇതോടെ അപ്രൈസറെ ജോലിയിൽ നിന്ന് പുറത്താക്കി. ഇയാൾ ഇത്തരത്തിൽ നിരവധി തട്ടിപ്പ് നടത്തിയതായാണ് സൂചന. ഇടപാടുകാരുടെ സ്വർണ്ണപ്പണയ വസ്തുവിന്മേൽ കൂടുതൽ പണം അപ്രൈസർ എഴുതി എടുത്തതായും കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പ് നടന്നതറിഞ്ഞ് ഇടപാടുകാർ സ്വർണ്ണം തിരിച്ചെടുക്കാൻ കൂട്ടത്തോടെ ബാങ്കിൽ എത്തി. പരിശോധന നടക്കുന്നതിനാൽ സ്വർണ്ണം തിരിച്ചെടുക്കാൻ ആവില്ലെന്ന് അറിഞ്ഞതോടെ പ്രതിഷേധം.ഗ്രാമീൺ ബാങ്ക് എജിഎമ്മിന്റെ നേതൃത്വത്തിൽ ബാങ്കിൽ വിശദമായ പരിശോധന നടന്നുവരികയാണിപ്പോൾ.

