തിരുവനന്തപുരം: മോൻസൻ മാവുങ്കലിന്‍റെ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രവാസി മലയാളി അനിത പുല്ലയിലിന്‍റെ മൊഴി ക്രൈംബ്രാഞ്ച് എടുത്തു. വീഡിയോ കോള്‍ വഴിയാണ് മൊഴി രേഖപ്പെടുത്തിയത്. അനിതയുടെ സാമ്പത്തിക ഇടപാടുകള്‍ ക്രൈംബ്രാഞ്ച് ചോദിച്ചറിഞ്ഞു. മോൻസണും അനിതയുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനിത പുല്ലയിലിന്റെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. മോൻസന്‍റെ പല ഇടപാടും അനിത അറിഞ്ഞുകൊണ്ടെന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന്‍റെ നടപടി.
മോൻസണുമായി ബന്ധമുള്ള ഉന്നതരുടെ പേര് കൈമാറിയെന്നും അനിത പുല്ലയിൽ പറഞ്ഞു. പ്രവാസി സംഘടനയുമായി ബന്ധപ്പെട്ടാണ് മോൻസൺ മാവുങ്കലുമായി തനിക്കുള്ള ബന്ധം. മോൻസൺ മാവുങ്കലിന്റെ തട്ടിപ്പ് മനസിലായപ്പോൾ ബന്ധം അവസാനിപ്പിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള മോൻസണിന്റെ ബന്ധവും ക്രൈംബ്രാഞ്ചിനെ അറിയിച്ചുവെന്നും അനിത പുല്ലയിൽ വ്യക്തമാക്കി.

