ദമാം: കൊറോണ ബാധിച്ച് ദിവസങ്ങളായി ചികിത്സയിലിരുന്ന രണ്ട് മലയാളികള്‍ ദമാമിൽ മരിച്ചു. മലപ്പുറം മരുത സ്വദേശി നെല്ലിക്കോടന്‍ ദാമോദരന്റെ മകന്‍ സുദേവന്‍ (52), എറണാകുളം മുളന്തുരുത്തി സ്വദേശി ഇറക്കമറ്റത്തില്‍ വീട്ടില്‍ ബെന്നി (53) എന്നിവരാണു മരിച്ചത്.
അല്‍ അതീര്‍ മേഖലയില്‍ സൗദി ആരോഗ്യമന്ത്രാലയം നടത്തിയ മുന്‍കരുതല്‍ ടെസ്റ്റില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടതിനെ തുടര്‍ന്ന് ബെന്നിയെ താല്‍ക്കാലികമായി സജ്ജീകരിച്ച ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. പിന്നീട് ശ്വാസതടസ്സം ഉണ്ടായതോടെ ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സ് തീവ്രപരിചരണ വിഭാഗത്തിലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. 27 വര്‍ഷമായി ബാല്‍ഹമീര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ജീവനക്കാരനാണ് ബെന്നി. ഭാര്യ ടെസ്സി. മകള്‍ മേബിള്‍.
ന്യൂമോണിയ ലക്ഷണങ്ങളോടെ ദമാം അല്‍മനാ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുദേവന്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു. പിന്നീട് സ്രവ പരിശോധനയില്‍ കൊവിഡ്- 19 സ്ഥിരീകരിക്കുകയായിരുന്നു. ഭാര്യ പ്രതിഭ, മകള്‍ ആര്യ. ഇരുവരുടെയും മൃതദേഹങ്ങള്‍ തുടര്‍നടപടികള്‍ക്കായി ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ഇതോടെ സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 11 ആയി.

