ഉമ്മൻ‌ചാണ്ടിയും രമേശ്‌ ചെന്നിത്തലയും നടത്തിയ പരസ്യപ്രതികരണം അവഗണിക്കാം; ഡി.സി.സി പുനഃസംഘടനയിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് ഹൈക്കമാന്‍ഡിന്റെ പൂർണ പിന്തുണ

തിരുവനന്തപുരം: ഡി.സി.സി പുനഃസംഘടനയിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് ഹൈക്കമാന്‍ഡിന്‍റെ പൂർണ പിന്തുണ. പരസ്യ പ്രതികരണതിറെ പേരിൽ സസ്പെന്‍ഷനിലായ കെ.പി അനിൽകുമാറിനും ശിവദാസൻ നായർക്കും കെ. പി.സി.സി കാരണം കാണിക്കൽ നോട്ടീസ് നൽകി. ഉമ്മൻ‌ചാണ്ടിയും രമേശ്‌ ചെന്നിത്തലയും നടത്തിയ പരസ്യപ്രതികരണം അവഗണിക്കാനാണ് കേന്ദ്രനേതൃത്വം തീരുമാനിച്ചിരിക്കുന്നത്.

ഡി.സി.സി പുനഃസംഘടനയിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച ഉമ്മൻചാണ്ടിയുടേയും രമേശ്‌ ചെന്നിത്തലയുടേയും പ്രതികരണങ്ങൾ കണ്ടില്ലെന്നു നടിക്കാനും അതേസമയം ഇതേ കുറ്റം ചെയ്ത മറ്റു നേതാക്കൾക്കെതിരെ നടപടി എടുക്കാനുള്ള കെ.പി.സി.സിയുടെ നീക്കത്തിന് പിന്തുണ നൽകാനുമാണ് ഹൈക്കമാൻഡ് തീരുമാനം.

കേരളത്തിലെ നേതൃത്വത്തിന് പ്രഖ്യാപിച്ചിട്ടുള്ള പൂർണ പിന്തുണ ഹൈക്കമാൻഡ് തുടരും. കേരളത്തിലെ കോൺഗ്രസിലെ ഗ്രൂപ്പ് പ്രവർത്തനത്തിന് തടയിടാനുള്ള സുവർണാവസരമായിട്ടാണ് ഹൈക്കമാൻഡ് പുതിയ സംഭവവികസങ്ങളെ വിലയിരുത്തുന്നത്. മുതിർന്ന നേതാക്കളുടേയും ഗ്രൂപ്പുകളുടെയും വാദങ്ങൾക്ക് വഴങ്ങി കേരളനേതൃത്വത്തെ സമ്മർദ്ദത്തിലാഴ്‌ത്തില്ല എന്നാണ് ഹൈക്കമാൻഡ് ഉറപ്പ് നൽകിയിരിക്കുന്നത്. ഈ ഉറപ്പ് ഭാവിയിലും തുടരും. ദേശീയ നേതാക്കളായിട്ട് പോലും ഉമ്മൻ‌ചാണ്ടിയുടെയും രമേശ്‌ ചെന്നിത്തലയുടെയും പരിഭവത്തിനു ഹൈക്കമാൻഡ് ചെവി കൊടുക്കാതിരിക്കുന്നത് ഈ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ്.

വാർത്താ ചാനലുകളിൽ പാർട്ടിയെ വിമർശിച്ച കെപി അനിൽ കുമാർ,ശിവദാസൻ നായർ എന്നിവർക്കെതിരെയുള്ള നടപടികളുമായി കെ.പി.സി.സിക്ക് മുന്നോട്ട് പോകാം. എ.ഐ.സി. സി അംഗമാണോ എന്നത് പോലും പരിഗണിക്കേണ്ട കാര്യമില്ല. ഹൈക്കമാന്‍ഡിന്റെ ഈ ഉറപ്പാണ് മുതിർന്ന നേതാക്കളെ വെല്ലുവിളിക്കാൻ കേരള നേതൃത്വത്തിന് ധൈര്യം നൽകുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →