കൊല്ലം: പ്രവാസി മലയാളിയെ പറ്റിച്ച് ഒന്നര കോടി രൂപ തട്ടിയെടുത്തു. കൊല്ലം നെടുങ്ങോലം സഹകരണ ബാങ്കിലെ മുൻ പ്രസിഡൻറും ഭാര്യയും ചേർന്നാണ് തട്ടിപ്പുനടത്തിയത്. വില്ല പ്രോജക്ടിന്റെ പേരിൽ പുരയിടത്തിന്റെ വ്യാജരേഖ ചമച്ചായിരുന്നു പ്രതികൾ പ്രവാസിയുടെ പണം തട്ടിയെടുത്തത്.
വില്ലാ പ്രോജക്ട് നടപ്പാക്കുന്നതിന് വേണ്ടി പാരിപ്പള്ളി സ്വദേശിയായ മോഹൻദാസിന്റെയും ഭാര്യയുടെയും പേരിലുള്ള ഒരേക്കർ നാൽപ്പത് സെന്റ് വസ്തു അനിൽകുമാറും ഭാര്യയും ചേർന്ന് ഒരുകോടി അൻപത്തിയഞ്ച് ലക്ഷം രൂപയ്ക്ക് വാങ്ങാനായിരുന്നു തീരുമാനം. നടപടിക്രമങ്ങൾ പൂർത്തിയാകുന്നതിന് മുൻപ് ഉടമ അറിയാതെ അനിൽ കുമാറും ഭാര്യയും ചേർന്ന് മറ്റ് അഞ്ച് പേരെ ബിനാമികളാക്കി പുരയിടം നെടുങ്ങോലം സർവ്വിസ് സഹകരണബാങ്കിൽ പണയം വച്ച് ഒരുകോടി അൻപത് ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി.
സംഭവത്തിൽ പ്രവാസിയായ മോഹൻദാസ് മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങി. എന്നാൽ ഉടമയുടെ അറിവോടെയാണ് വസ്തു പണയെപ്പെടുത്തി ബാങ്കിൽ നിന്നും പണം കടംഎടുത്തതെന്ന് അനിൽകുമാർ പറയുന്നു. സ്വന്തം പേരിൽ വലിയ തുക കടം എടുക്കാൻ കഴിയാത്തതിനാലാണ് ബാങ്കിലെ മറ്റ് ജീവനക്കാരുടെ പേരിൽ പണം കടം എടുത്തതെന്നും അനിൽകുമാർ ആവകാശപ്പെട്ടു

