അസം-നാഗാലാന്‍ഡ് അതിര്‍ത്തിത്തര്‍ക്കം: സേനാ പിന്‍മാറ്റത്തിന് ധാരണ

ദിമാപുര്‍: നാഗാലാന്‍ഡ് അതിര്‍ത്തിയില്‍ വെടിവയ്പ്പുണ്ടായ സാഹചര്യത്തില്‍ തര്‍ക്ക മേഖലയില്‍നിന്ന് സേനകളെ പിന്‍വലിക്കാന്‍ അസം-നാഗാലാന്‍ഡ് സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ധാരണ. ദെസോയ് താഴ്വര വനമേഖലയില്‍നിന്ന് സായുധപോലീസിനെ പിന്‍വലിക്കാനാണ് ഇരുസംസ്ഥാനങ്ങളും ധാരണയായത്. അസം, നാഗാലാന്‍ഡ് ചീഫ് സെക്രട്ടറിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് സേനകളെ പിന്‍വലിക്കാന്‍ തീരുമാനമായത്. ഇരുസംസ്ഥാനങ്ങളും തമ്മില്‍ അഞ്ചു ജില്ലകളിലാണ് അതിര്‍ത്തി പങ്കിടുന്നത്. അസമിലെ കോണ്‍ഗ്രസ് എം.എല്‍.എ. രുപ്ജ്യോതി കുര്‍മിക്കും സംഘത്തിനുംനേരേ നാഗാലാന്‍ഡ് അതിര്‍ത്തിയില്‍വച്ച് കഴിഞ്ഞദിവസം വെടിവയ്പ്പുണ്ടായതോടെയാണ് സ്ഥിതി വഷളായത്. ജോര്‍ഹട്ട് ജില്ലയിലെ ദെസോയ് ഗ്രാമത്തില്‍വച്ചാണ് വെടിവയ്പ്പുണ്ടായതെങ്കിലും ആളപായമില്ല. നാഗാലാന്‍ഡില്‍നിന്ന് ആളുകള്‍ അസമിലേക്കു കടന്നുകയറുന്നെന്ന പരാതി അന്വേഷിക്കാനാണ് എം.എല്‍.എയും സംഘവുമെത്തിയത്. ചരിത്രപരമായ ചുവടുവയ്പ്പാണിതെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ പ്രതികരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →