അശോകന്‍ ഇന്നുവരെ ലോണെടുത്തിട്ടില്ല .പക്ഷെ രണ്ടുകോടി രൂപയുടെ കടക്കാരന്‍

കോഴിക്കോട്‌ : കോഴിക്കോട്‌ ചാത്തമംഗലത്ത്‌ 76 കാരനായ അശോകന്‍ ഇന്ന്‌ രണ്ടുകോടി രൂപയുടെ കടക്കാരനാണ്‌. പക്ഷെ അദ്ദേഹം ഒരു രൂപപോലും വായ്‌പയെടുത്തിട്ടില്ല. മലപ്പുറം എആര്‍ നഗര്‍ സഹകരണബാങ്കിലെ തട്ടിപ്പിന്റെ കഥയാണിത്. അശോകന്റെ ബാങ്കുമാനേജരായ മരുമകനെ പണയത്തട്ടിപ്പുകേസില്‍ നിന്നും രക്ഷിക്കാനായി അശോകന്‍ തന്റെ പുരയിടത്തിന്റെ ആധാരം എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ നല്‍കിയിരുന്നു. നാലുവര്‍ഷം കഴിഞ്ഞ്‌ അശോകന്‌ ലഭിക്കുന്നത്‌ വായ്‌പയെടുത്ത 50 ലക്ഷം രൂപയുടെ പലിശയടക്കാന്‍ ആവശ്യപ്പെട്ടുളള നോട്ടീസാണ്‌. തീര്‍ന്നില്ല രണ്ടാമതൊരു നോട്ടിസ്‌കൂടി പിന്നാലെ വന്നു. മറ്റൊരു 40 ലക്ഷം രൂപയുടെ ബാധ്യതകൂടി ഉണ്ടെന്ന്‌ കാണിച്ചായിരുന്നു നോട്ടീസ്‌

ഈ കഥയിലെ ആദ്യ ട്വിസ്‌റ്റ്‌ തന്‍റെ മരുമകന്‍ അശോകനെതിരെ ഒരു പണയതട്ടിപ്പുകേസും മലപ്പുറത്തെ ഒരു പോലീസ്‌ സ്‌റ്റേഷനിലും ഇല്ലായിരുന്നു എന്നതാണ്‌. ബാങ്കിന്റെ പ്രവര്‍ത്തന പരിധി മലപ്പുറത്തെ എആര്‍ നഗര്‍ പഞ്ചായയത്തില്‍ മാത്രമാണ്‌. പക്ഷെ ആ ബാങ്കില്‍ പണയപ്പെടുത്തിയ വസ്‌തു കോഴിക്കോട്‌ ചാത്തമംഗലത്തുളളതും . ലോണെടുക്കാന്‍ അശോകനറിയാതെ പല രേഖകളും ബാങ്ക്‌ വ്യാജമായി ഉണ്ടാക്കിയിരുന്നു. അശോകനറിയാതെ തട്ടിപ്പുനടത്തിയവര്‍ 50 ലക്ഷം ലോണിനുപുറമേ മറ്റൊരു 40 ലക്ഷം രൂപയുടെ ലോണിന്‌ അദ്ദേഹത്തെ ജാമ്യക്കാരനാക്കുകയും ചെയ്യുകയായിരുന്നു. ഇപ്പോള്‍ പലിശയും പിഴപ്പലിശയുമൊക്കെയായി രണ്ടുകോടിയുടെ കടക്കാരനായി മാറി.

എആര്‍ സഹകരണ ബാങ്കിന്റെ സെക്രട്ടറി ഹരികുമാറാണ്‌ തട്ടിപ്പിന്‌ പിന്നിലെന്നാണ്‌ അശോകന്റെ ആരോപണം. ഇയാള്‍ക്കെതിരെ ഹൈക്കോടതിയില്‍ കേസ്‌ നടത്തുകയാണിപ്പോള്‍ അശോകന്‍. എപ്പോള്‍ വേണമെങ്കിലും തന്റെ വസ്‌തുവകകള്‍ നഷ്ടപ്പെടാവുന്ന അവസ്ഥയില്‍ കഴിയുന്ന അശോകന്‍ മുഖ്യമന്ത്രി മുതല്‍ മനുഷ്യാവകാശ കമ്മീഷനുവരെ പരാതി നല്‍കി അനുകൂല നടപടിക്കായി കാത്തിരിക്കുകയാണ്‌

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →