കോഴിക്കോട്: പെരുവണ്ണാമുഴിയിലെ വന്യമൃഗശല്യം പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് ടി പി രാമകൃഷ്ണൻ എംഎൽഎ. കഴിഞ്ഞദിവസം കാട്ടാന ഇറങ്ങി കൃഷിനശിപ്പിച്ച പ്രദേശം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. വന്യമൃഗശല്യത്തിൽ കൃഷിനാശം നേരിട്ടവർക്ക് നഷ്ടപരിഹാരം നൽകുമെന്നും ജനങ്ങളുടെയും കൃഷിയുടെയും സംരക്ഷണം ഉറപ്പുവരുത്തുമെന്നും എംഎൽഎ പറഞ്ഞു.
വന്യമൃഗങ്ങളെ തടയുന്നതിന് വനാതിർത്തിയിൽ സോളാർ വേലി പോലുള്ളവ സ്ഥാപിക്കുന്നത് പരിഗണിക്കും. വനം വകുപ്പ് മന്ത്രിയുമായി ഇക്കാര്യം സംസാരിക്കും. പെരുവണ്ണാമുഴിയിലെ പ്രശ്നപരിഹാരത്തിന് മന്ത്രിയെ ഉൾപ്പെടുത്തികൊണ്ട് ഉന്നതതല യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു, ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ, പെരുവണ്ണാമുഴി ഡെപ്യൂട്ടി റേഞ്ചർ ഷാജീവ് എന്നിവർ സന്നിഹിതരായി.

