പെരിയ കൊലക്കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് നിയമനം; അട്ടിമറി നടന്നിട്ടുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ്

പെരിയ: പെരിയ കൊലക്കേസിലെ പ്രതികളുടെ ഭാര്യമാരുടെ താല്‍ക്കാലിക നിയമനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ്. മാനദണ്ഡങ്ങള്‍ അട്ടിമറിച്ചാണ് നിയമനം നല്‍കിയതെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

കാസര്‍ഗോഡ് ജില്ലാ ആശുപത്രിയില്‍ സ്വീപ്പര്‍ തസ്തികയിലാണ് നിയമനം നല്‍കിയത്. പെരിയ ഇരട്ടകൊലക്കേസിലെ ആദ്യ മൂന്ന് പ്രതികളുടെ ഭാര്യമാര്‍ക്കാണ് നിയമനം നല്‍കിയത്.

കേസിലെ മുഖ്യപ്രതിയും സി.പി.ഐ.എം. പെരിയ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന എ. പീതാംബരന്റെ ഭാര്യയടക്കമുള്ളവര്‍ക്കാണ് ഇപ്പോള്‍ ആറ് മാസത്തേക്ക് താല്‍ക്കാലിക നിയമനം നല്‍കിയിരിക്കുന്നത്.

ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ആശുപത്രിയിലെ താല്‍ക്കാലിക നിയമനങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയായ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയാണ് അംഗീകാരം നല്‍കേണ്ടത്.

സി.പി.ഐ.എം. ഭരണത്തിലുള്ള ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലെ എച്ച്.എം.സി. മുഖേനയാണ് ഇവരുടെ താല്‍ക്കാലിക നിയമനം എന്നാണ് വിവരം. കഴിഞ്ഞ മാസമാണ് ഇവരെ നിയമിക്കാന്‍ തീരുമാനമെടുത്തത്. ഈ നിയമനത്തില്‍ ക്രമക്കേടുണ്ടെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

ഇരട്ടക്കൊലയുമായി ബന്ധമില്ലെന്ന് ആവര്‍ത്തിച്ച സി.പി.ഐ.എം. കുറ്റാരോപിതരുടെ ഭാര്യമാര്‍ക്ക് നിയമനം ലഭിച്ചതിനെതിരെയുള്ള വിമര്‍ശനങ്ങളില്‍ കഴമ്പില്ലെന്നും മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് നിയമനം നടത്തിയതെന്നും പ്രതികരിച്ചു.

2019 ഫെബ്രുവരി 17നാണ് കാസര്‍ഗോഡ് ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന പെരിയ കല്ല്യോട്ട് കൂരാങ്കര സ്വദേശികളായ ശരത്(27), കൃപേഷ്(21)എന്നിവര്‍ കൊല്ലപ്പെട്ടത്. നിലവില്‍ കേസ് സി.ബി.ഐയാണ് അന്വേഷിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →