ആപ്പില്ലാതെ സംസ്ഥാനത്ത് മദ്യവില്‍പ്പന 16/06/21 വ്യാഴാഴ്ച തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് ലോക്ഡൗണ്‍ ഇളവിന്റെ ഭാഗമായി ബെവ്‌കോ ഔട്ട്‌ലെറ്റുകളും ബാറുകളും 16/06/21 വ്യാഴാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ബെവ് ക്യൂ ആപ്പ് വഴിയുള്ള വിതരണം ഒഴിവാക്കാനും തീരുമാനമായി.

ആപ്പ് പ്രവര്‍ത്തനം സജ്ജമാകാന്‍ ദിവസങ്ങളെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ആപ്പ് ഒഴിവാക്കാന്‍ തീരുമാനമായത്. സാമൂഹിക അകലം ഉറപ്പാക്കി വില്‍പ്പന നടത്താനാണ് സര്‍ക്കാര്‍ ഉത്തരവ്.

കൊവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 26 നാണ് സംസ്ഥാനത്തെ മദ്യവില്‍പന ശാലകള്‍ അടച്ചത്. ആള്‍ക്കൂട്ടമൊഴിവാക്കാന്‍ മൊബൈല്‍ ആപ്പ് വഴി സ്ലോട്ട് ബുക്ക് ചെയ്തുള്ള വില്‍പ്പനയ്ക്കാണ് ഉത്തരവിട്ടിരിക്കുന്നത്.

കഴിഞ്ഞ ലോക്ഡൗണ്‍ കാലത്തുപയോഗിച്ച ബെവ്ക്യൂ ആപ്പാണ് വില്‍പ്പനയ്ക്കായി, ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ ആപ്പ് പ്രവര്‍ത്തനക്ഷമമാക്കാന്‍ അഞ്ച് ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് ആപ്പ് തയ്യാറാക്കിയ ഫെയര്‍കോഡ് ടെക്‌നോളജീസ് അറിയിച്ചിരിക്കുന്നത്. പാര്‍സല്‍ വിതരണത്തിന് തയ്യാറുള്ള ബാറുകളുടെ ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്യണമെന്നും സ്റ്റോക്ക് വിവരങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ടെന്നും ആപ്പ് അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു.

മൊബൈല്‍ കമ്പനികളുമായി ഒ.ടി.പി. സംബന്ധിച്ച് കരാര്‍ ഉണ്ടാക്കണമെന്ന പ്രതിസന്ധിയും നിലനില്‍ക്കുന്നുണ്ട്. മാത്രമല്ല കൊവിഡ് ടി.പി.ആര്‍. കൂടിയ പ്രദേശങ്ങളില്‍ മദ്യ വില്‍പ്പനക്ക് അനുമതിയില്ല. അത്തരം പ്രദേശങ്ങളിലെ വില്‍പ്പനശാലകളെ ആപ്പില്‍ നിന്ന് ഒഴിവാക്കണം തുടങ്ങിയ പ്രായോഗിക പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ആപ്പ് വഴിയുള്ള വിതരണം ഒഴിവാക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →