തിരുവനന്തപുരം: അഫ്ഗാനിസ്ഥാനിൽ തടവിലുള്ള നിമിഷ ഫാത്തിമയെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാന്‍ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്ന് നിമിഷയുടെ അമ്മ ബിന്ദു. മകളെ നാട്ടിലെത്തിക്കാന്‍ മുഖ്യമന്ത്രിയുടെ സഹായം തേടുമെന്നും അമ്മ ബിന്ദു മാധ്യമങ്ങളോട് 12/06/21 ശനിയാഴ്ച പറഞ്ഞു.
മാതൃരാജ്യത്തേക്ക് മടങ്ങാന്‍ നിമിഷയ്ക്ക് താല്പര്യമുണ്ടെന്നും നിമിഷയെ തിരികെ എത്തിച്ച ശേഷം ഏത് നിയമ നടപടികള്‍ക്ക് വിധേയമാക്കുന്നതിലും എതിര്‍പ്പില്ലെന്നും അമ്മ അമ്മ പ്രതികരിച്ചു. നിമിഷ ഇപ്പോഴും ഇന്ത്യന്‍ പൗര തന്നെയാണെന്നു പറഞ്ഞ ബിന്ദു മകളുടെ മടക്കം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ വിമർശിച്ചു.
‘ഞങ്ങള്‍ ആര്‍ക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല. എല്ലാ പരിഹാസങ്ങളും സഹിച്ചാണ് ജീവിക്കുന്നത്. എനിക്ക് നീതി വേണം’-നിമിഷയുടെ അമ്മ പ്രതികരിച്ചു.
അഫ്ഗാനിസ്താനില്‍ തടവിലുള്ള ഇന്ത്യക്കാരായ ഐഎസ് അംഗങ്ങളെ നാട്ടിലേക്ക് തിരിച്ചെത്തിക്കില്ലെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ മകളുടെയും പേരക്കുട്ടിയുടെയും ജീവനില്‍ അമ്മ ബിന്ദു ആശങ്ക അറിയിച്ചിരുന്നു. തടവിലുള്ളവരെ തിരിച്ചയക്കാമെന്ന് അഫ്ഗാന് സര്‍ക്കാര്‍ ഇങ്ങോട്ട് പറഞ്ഞിട്ടും ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായ പ്രതികരണം ഞെട്ടിക്കുന്നതാണെന്നും എന്തിനാണവരെ കൊലയ്ക്ക് കൊടുക്കുന്നതെന്നും ബിന്ദു ചോദിച്ചു.
നിമിഷ ഏലിയാസ് ഫാത്തിമ, സോണിയ സെബാസ്റ്റ്യന്‍, മെറിന് ജേക്കബ്, റെഫീല എന്നീ യുവതികളാണ് അഫ്ഗാന് ജയിലിലുള്ളത്. 2016-18 വര്‍ഷത്തിലാണ് നാലു യുവതികളും ഭര്ത്താക്കന്മാരോടൊപ്പം ഐഎസില്‍ പ്രവര്‍ത്തിക്കാന്‍ അഫ്ഗാനിസ്താനിലെത്തിയത്. ഭര്ത്താക്കന്മാര് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതിനു പിന്നാലെ നാലു യുവതികളും അഫ്ഗാന് സൈന്യത്തിനു കീഴടങ്ങുകയായിരുന്നു. 2019 അവസാന മാസങ്ങളില്‍ അഫ്ഗാനിസ്താനില്‍ കീഴടങ്ങിയ ആയിരക്കണക്കിന് ഐഎസ് അംഗങ്ങളില്‍ ഉള്‍പ്പെട്ടവരാണ് ഇവര്‍ നാലു പേരും.

