ടെൽഅവീവ്: ഇസ്രായേലില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് പ്രതിപക്ഷ സഖ്യക്ഷികള്‍ അന്തിമ ധാരണയിലെത്തി. എട്ട് സഖ്യകക്ഷികള്‍ ചേര്‍ന്നാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നത്. ഇതോടെ 12 വര്‍ഷം അധികാരത്തിലിരുന്ന ബെഞ്ചമിന്‍ നെതന്യാഹു അധികാരത്തില്‍ നിന്നും പുറത്തേക്ക് നീങ്ങുകയാണ്.
പ്രതിപക്ഷ നേതാവായ യെര്‍ ലാപിഡിന്റെ യെഷ് ആതിഡ് പാര്‍ട്ടി ( 17 സീറ്റുകള്‍), ബെന്നി ഗാന്റ്സിന്റെ ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടി ( 8 സീറ്റുകള്‍), നഫ്താലി ബെന്നറ്റ് നയിക്കുന്ന യമിന പാര്‍ട്ടി ( ഏഴ് സീറ്റ്), ഇസ്രായേല്‍ ബെയ്തിനു ( ഏഴ് സീറ്റ്), ലേബര്‍ പാര്‍ട്ടി ( ഏഴ് സീറ്റ് ), ന്യൂ ഹോപ് പാര്‍ട്ടി ( ആറ് സീറ്റുകള്‍), മെര്ത്സ് (ആറ് സീറ്റ്), അറബ് ഇസ്ലാമിസ്റ്റ് പാര്‍ട്ടിയായ റാം ( നാല് സീറ്റ്) എന്നി ഘടകക്ഷികളാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നത്. ഒരു അറബ് സഖ്യ കക്ഷി സര്‍ക്കാരിലുള്‍പ്പെടുന്നതും ഇസ്രായേല്‍ രാഷട്രീയത്തിലെ അപൂര്‍വതയാണ്. ആശയപരമായി ഭിന്നാഭിപ്രായമുള്ളവയാണ് ഈ എട്ട് പാര്‍ട്ടികളും.
ഇസ്രായേല്‍ പാര്‍ലമെന്റായ നെസറ്റില്‍ 120 ല്‍ 61 സീറ്റ് ഭൂരിപക്ഷം തെളിയിച്ചാല്‍ ഈ സഖ്യത്തിന് അധികാരത്തിലേറാനാകും. ഭൂരിപക്ഷം തെളിയിച്ചില്ലെങ്കില്‍ വീണ്ടും തെരഞ്ഞെടുപ്പിലേക്ക് പോവേണ്ടി വരും. അങ്ങനെ വന്നാല്‍ രണ്ട് വര്‍ഷക്കാലയളവിനിടയിലെ അഞ്ചാമത്തെ തെരഞ്ഞെടുപ്പാണ് ഇസ്രായേലില്‍ നടക്കുക.
പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഭരണകാലയളവിലെ ആദ്യ പകുതിയില്‍ യമിന പാര്‍ട്ടി തലവന്‍ നഫ്താലി ബെന്നറ്റ് പ്രധാനമന്ത്രിയാവും. 2023 ആഗസ്റ്റില്‍ അധികാരം ലാപിഡിന് കൈമാറാനാണ് ധാരണയായിരിക്കുന്നത്.

