തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞക്കായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തയ്യാറാക്കിയ പന്തല്‍ വാക്‌സിനേഷന്‍ കേന്ദ്രമാക്കി മാറ്റാന്‍ തീരുമാനം. ഇത് സംബന്ധിച്ച് 21/05/21 വെള്ളിയാഴ്ച ഉത്തരവ് ഇറക്കും. 80000 സ്‌ക്വയര്‍ ഫീറ്റ് വിസ്താരമുള്ള കൂറ്റന്‍ പന്തലിന് 5000 പേരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയും. നല്ല വായു സഞ്ചാരം കിട്ടുന്ന സ്ഥലമാണ്. നിലവിലെ സാഹചര്യത്തില്‍ സ്റ്റേഡിയത്തില്‍ തല്‍ക്കാലം കായിക പരിപാടികള്‍ നടക്കാനില്ലാത്തതിനാല്‍ ഈ പന്തല്‍ വാക്‌സിനേഷനായി ഉപയോഗിച്ചാല്‍ തിരക്ക് ഒഴിവാക്കാമെന്നാണ് കണക്കുകൂട്ടുന്നത്.
കൊവിഡ്-19 പശ്ചാത്തലത്തില്‍ പന്തല്‍ പൊളിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ഡോ.എസ്എസ് ലാല്‍ ഉൾപ്പടെ നിരവധി പേർ ആവശ്യപ്പെട്ടിരുന്നു. പന്തല്‍ കൊവിഡ് വാക്സിനേഷനായി ഉപയോഗിക്കണമെന്നാണ് എസ്എസ് ലാലിന്റെ നിര്‍ദ്ദേശം. പന്തല്‍ വാക്സിനേഷന് നല്‍കിയാല്‍ വാക്സിന്‍ ചലഞ്ചിനായി സര്‍ക്കാരിന് സംഭാവന ചെയ്ത പൊതുജനങ്ങളോടുള്ള നന്ദി പ്രകടനമായി ഇതിനെ കാണുകയും ചെയ്യാമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

