റെയ്ഡിനെത്തിയ പോലീസുകാർക്ക് നേരെ ആക്രമണം: ദമ്പതികളെ അറസ്റ്റ് ചെയ്തു

ഇടുക്കി ഏപ്രിൽ 13: വീട്ടില്‍ റെയ്ഡിനെത്തിയപ്പോള്‍ വാക്കത്തിയെടുത്ത് പൊലീസ് സംഘത്തിനുനേരെ ഭാര്യയുടെ ആക്രമണം. ഇതിനിടെ വീട്ടിനുള്ളില്‍ ഒളിപ്പിച്ചുവെച്ചിരുന്ന ചാരായം ഭര്‍ത്താവ് കക്കൂസിലൊഴിച്ചു. സംഭവത്തില്‍ പ്രതികളെ പൊലീസ് അറസ്റ്റുചെയ്തു.

ചാരായ റെയ്ഡിനെത്തിയ പൊലീസ് സംഘത്തെ വെട്ടിപ്പരിക്കേല്‍പ്പിച്ച മേരികുളം നിരപ്പേല്‍ക്കട പേഴത്തുംമൂട്ടില്‍ ജെയിംസ് (സജി-46), ഭാര്യ ബിന്‍സി (42) എന്നിവരെയാണ് ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവം.

രഹസ്യവിവരത്തെത്തുടര്‍ന്നാണ് ദമ്പതികളുടെ വീട്ടില്‍ പൊലീസ് വേഷം മാറിയെത്തിയത്. തുടര്‍ന്ന് വീടിന് പുറത്തുനിന്ന് രണ്ടു ലിറ്റര്‍ ചാരായം കണ്ടെടുത്തു.

പരിശോധനയ്ക്കായി വീട്ടിലേക്കു കയറാന്‍ തുടങ്ങിയ ഉദ്യോഗസ്ഥരെ ബിന്‍സി വാതില്‍ക്കല്‍ തടഞ്ഞു.

ഈസമയം വീടിനുള്ളില്‍ കന്നാസിലും കുപ്പികളിലുമായി സൂക്ഷിച്ചിരുന്ന 20 ലിറ്ററോളം വാറ്റുചാരായം സജി ശൗചാലയത്തില്‍ ഒഴുക്കിക്കളഞ്ഞു. ഇതുതടയാന്‍ ശ്രമിച്ച പൊലീസിനെ ബിന്‍സി വാക്കത്തിയുമായി ആക്രമിക്കുകയായിരുന്നു.

സിവില്‍ പൊലീസ് ഓഫീസര്‍മാരായ തോമസ് ജോണ്‍, അനുമോന്‍ അയ്യപ്പന്‍, വി എം ശ്രീജിത്ത് എന്നിവര്‍ക്ക് പരിക്കേറ്റു. വിവരമറിഞ്ഞ് സി ഐ എസ് എം റിയാസിന്റെ നേതൃത്വത്തില്‍ ഉപ്പുതറയില്‍ നിന്നും കട്ടപ്പന, വണ്ടിപ്പെരിയാര്‍ സ്റ്റേഷനുകളില്‍നിന്നും കൂടുതല്‍ പൊലീസെത്തി പ്രതികളെ അറസ്റ്റുചെയ്തു. രണ്ടുലിറ്ററോളം ചാരായവും കസ്റ്റഡിയിലെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →