ന്യൂഡൽഹി: കേന്ദ്രവിഹിതത്തിന് വേണ്ടി കാത്തുനില്‍ക്കാതെ കേരളം സ്വന്തം നിലയ്ക്ക് വാക്സിന് വാങ്ങണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. സംസ്ഥാനത്തെ വാക്സിനേഷന് കേന്ദ്രങ്ങള്‍ രോഗവ്യാപന കേന്ദ്രങ്ങളാകുകയാണെന്നും ഇവിടങ്ങളിൽ നടക്കുന്നത് അരാജകത്വമാണെന്നും മുരളീധരന് കുറ്റപ്പെടുത്തി. ഡൽഹിയിൽ 21/04/21 ബുധനാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും വാക്സിന് നല്കുന്നതുകൊണ്ടാണ് പല കേന്ദ്രങ്ങളിലും വാക്സിന് വിതരണം മുടങ്ങുന്നത്. ആവശ്യത്തിന് വാക്സിന് ഡോസുകളില്ലെന്ന് പറഞ്ഞ് സംസ്ഥാനത്തെ ആരോഗ്യമന്ത്രിയും ജനങ്ങളെ പരിഭ്രാന്തരാക്കുകയാണെന്നും മുരളീധരന് പറഞ്ഞു.
50 ലക്ഷം ഡോസ് വാക്സിന് ഇനിയും സംസ്ഥാനത്തിന് ആവശ്യമുണ്ടെന്നും ഇപ്പോള്‍ കൈവശമുള്ളത് രണ്ട് ലക്ഷം ഡോസ് മാത്രമാണെന്നുമുള്ള ആരോഗ്യമന്ത്രി കെകെ ശൈലജയുടെ പ്രസ്താവനയ്ക്ക് നേരെയാണ് മുരളീധരന് രൂക്ഷവിമര്‍ശനമുയര്‍ത്തിയത്. കൊവിഡിന്റെ രണ്ടാം തരംഗം ശക്തിയാര്‍ജിക്കുന്ന പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി ജനങ്ങളില്‍ പരിഭ്രാന്തി പരത്താനാണ് ശ്രമിക്കുന്നതെന്ന് മുരളീധരൻ കുറ്റപ്പെടുത്തി. കേരളത്തില്‍ എല്ലാവര്ക്കും സൗജന്യമായി വാക്സിന് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ വാഗ്ദാനം നല്‍കിയതാണ്. ഇതിനുവേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണെമെന്നും മുരളീധരന് പറഞ്ഞു.

