ന്യൂഡൽഹി, 2026 ജൂൺ 16
കുടുംബക്ഷേമ-ആരോഗ്യ മന്ത്രാലയം മരുന്ന് ചട്ടങ്ങളിൽ ഭേദഗതി വരുത്തി ചെറിയ ഗ്രാമങ്ങളിലെ ചുമമരുന്ന് വിൽപ്പനയ്ക്കുണ്ടായിരുന്ന ഇളവ് പിൻവലിച്ചു. ആയിരത്തിൽ താഴെ ജനസംഖ്യയുള്ള ഗ്രാമങ്ങളിൽ ചില ലൈസൻസ് വ്യവസ്ഥകൾ പാലിക്കാതെ ചുമമരുന്ന് വിൽക്കാൻ അനുവദിച്ചിരുന്ന പഴയ ഇളവാണ് ഇനി ഒഴിവാക്കിയത്. ഇതുസംബന്ധിച്ച ഭേദഗതി ഔദ്യോഗിക വിജ്ഞാപനത്തിലൂടെ അറിയിച്ചിട്ടുണ്ട്.
മരുന്ന്-സൗന്ദര്യവർധക വസ്തു നിയമത്തിന്റെയും അനുബന്ധ ചട്ടങ്ങളുടെയും ഭാഗമായി ചുമമരുന്നുകളുടെ നിയന്ത്രണം കൂടുതൽ ശക്തമാക്കാനാണ് നടപടി. ഇനി മുതൽ ചെറിയ ഗ്രാമങ്ങളിലുപോലും ചുമമരുന്നുകളുടെ വിൽപ്പനയും വിതരണം ചെയ്യലും നിയമാനുസൃത ലൈസൻസുള്ള ഫാർമസികൾ വഴിമാത്രമേ നടത്താനാകൂ. പൊതുജനാരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനും ചുമമരുന്നുകളുടെ ഉത്തരവാദിത്തപരമായ വിതരണവും വിൽപ്പനയും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ മാറ്റമെന്ന് മന്ത്രാലയം അറിയിച്ചു.
മരുന്ന് ചട്ടങ്ങളിലെ പ്രത്യേക പട്ടികയിൽ ഉണ്ടായിരുന്ന വ്യവസ്ഥയിൽ നിന്ന് “സിറപ്പ്” എന്ന വാക്ക് ഒഴിവാക്കിയാണ് ഭേദഗതി നടപ്പാക്കിയത്. ഇതോടെ മുമ്പ് ലഭിച്ചിരുന്ന ഇളവ് അവസാനിച്ചു. ചുമമരുന്നുകളുമായി ബന്ധപ്പെട്ട നിർമ്മാതാക്കളും വിതരണക്കാരും ചില്ലറവ്യാപാരികളും നിലവിലുള്ള ലൈസൻസ്, നിയന്ത്രണ വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.