പ്രധാന വിവരങ്ങൾ
- പ്രിയദര്‍ശിനി പദ്ധതി നാഴികക്കല്ലെന്ന് മന്ത്രി.
- 3,125 ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര.
- ബസ് സ്പോണ്‍സര്‍ഷിപ്പ് മാര്‍ഗരേഖ ഉടന്‍ പ്രഖ്യാപിക്കും.
- 1938ല്‍ 33 ബസുകളുമായി സര്‍വീസ് ആരംഭിച്ചു.
- 93 ഡിപ്പോകളില്‍ സമിതികള്‍ രൂപീകരിക്കും.

News Portal

തിരുവനന്തപുരം, 2026 ജൂണ്‍ 15 –
കേരളത്തിലെ പൊതുഗതാഗത രംഗത്ത് നാഴികക്കല്ലായ പദ്ധതിയാണ് പ്രിയദര്ശിനിയെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍ പറഞ്ഞു. തമ്പാനൂര്‍ കെഎസ്ആര്‍ടിസി കോംപ്ലക്സില്‍ നടന്ന പ്രിയദര്‍ശിനി പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ 3,125 ഓര്‍ഡിനറി ബസുകളിലാണ് സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പൊതുഗതാഗത സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ബസുകള്‍ സ്പോണ്സര് ചെയ്യുന്നതിനുള്ള മാര്‍ഗരേഖ ഉടന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. 1938 ഫെബ്രുവരി 20ന് ചിത്തിരതിരുനാള്‍ മഹാരാജാവാണ് തിരുവിതാംകൂറില്‍ ആദ്യ പൊതുഗതാഗത ബസ് സര്‍വീസ് ആരംഭിച്ചതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ലണ്ടന്‍ സന്ദര്‍ശനത്തില്‍ നിന്ന് ലഭിച്ച പ്രചോദനത്തെ തുടര്‍ന്നാണ് അന്ന് 33 ബസുകളുമായി പൊതുഗതാഗത സംവിധാനം ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു.
ഇന്ന് കെഎസ്ആര്‍ടിസിക്ക് 5,700 ബസുകളുണ്ടെന്നും സംസ്ഥാനത്തുടനീളം ആയിരക്കണക്കിന് സര്‍വീസുകള്‍ നടത്തിവരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ 93 കെഎസ്ആര്‍ടിസി ഡിപ്പോകളിലും ജനപ്രതിനിധികളെയും വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളെയും ഉള്‍പ്പെടുത്തി സമിതികള്‍ രൂപീകരിക്കാന്‍ മുഖ്യമന്ത്രി അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസി പൊതുസമൂഹത്തിന്റെ സ്വത്താണെന്നും ജനങ്ങള്‍ സ്വന്തം സംവിധാനമെന്ന നിലയില്‍ അതിനെ സംരക്ഷിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.