ഹൈലൈറ്റുകൾ
- ഓപ്പറേഷൻ തൂഫാനിൽ 130 കേസുകൾ രജിസ്റ്റർ ചെയ്തു.
- 140 പേരെ അറസ്റ്റ് ചെയ്തു.
- 650 ലധികം റെയ്ഡുകൾ നടത്തി.
- 250 ഓളം ഹോട്ട് സ്പോട്ടുകൾ തിരിച്ചറിഞ്ഞു.
- ലഹരിമാഫിയക്കെതിരെ പരിശോധന തുടരുന്നു

News Portal

പത്തനംതിട്ട, 2026 ജൂൺ 13 –
ലഹരിമരുന്ന് ഉപയോഗത്തിനും വിൽപ്പനയ്ക്കുമെതിരെ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാനിൽ ശക്തമായ പരിശോധനയും കർശന നടപടികളുമായി പത്തനംതിട്ട ജില്ലാ പൊലീസ്. കഴിഞ്ഞ മേയ് രണ്ടിന് ആരംഭിച്ച പ്രത്യേക പദ്ധതി പത്ത് ദിവസം പൂർത്തിയാക്കിയപ്പോൾ ജില്ലയിൽ ആകെ 130 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ നിരോധിത പുകയില ഉത്പന്നങ്ങളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് 83 കേസുകളും കഞ്ചാവ്, എം.ഡി.എം.എ ഉൾപ്പെടെയുള്ള ലഹരിമരുന്നുകളുമായി ബന്ധപ്പെട്ട് 47 കേസുകളും ഉൾപ്പെടുന്നു.
ഓപ്പറേഷൻ തൂഫാനിന്റെ ഭാഗമായി ഇതുവരെ 140 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും കണ്ടെത്തുന്നതിനായി 650 ലധികം റെയ്ഡുകളും നടത്തി. വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന ലഹരിമാഫിയയുടെ നീക്കങ്ങൾ തടയാനും പ്രതിരോധിക്കാനും പൊലീസിന് കഴിഞ്ഞതായി ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദ് വ്യക്തമാക്കി.
ജില്ലാ പൊലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ജില്ലാ ഡാൻസാഫ് സംഘവും വിവിധ സബ് ഡിവിഷൻ ഡാൻസാഫ് ടീമുകളും ലഹരിവേട്ടയ്ക്ക് നേതൃത്വം നൽകുന്നുണ്ട്. 23 പൊലീസ് സ്റ്റേഷനുകളുടെയും നേതൃത്വത്തിൽ പ്രത്യേക പരിശോധന സംഘങ്ങളും രൂപീകരിച്ചിട്ടുണ്ട്. ലഹരിവ്യാപനത്തിന് സാധ്യതയുള്ളതായി കണ്ടെത്തിയ ഹോട്ട് സ്പോട്ടുകളിൽ തുടർച്ചയായ പരിശോധനകൾ നടത്തിവരികയാണ്. ജില്ലാ രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലയിൽ 250 ഓളം സ്ഥലങ്ങൾ ഹോട്ട് സ്പോട്ടുകളായി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.