കൊച്ചി, 2026 ജൂൺ 7
പോക്സോ കേസിൽ പ്രതിക്ക് വിചാരണക്കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി ശരിവച്ചു. എസ്എസ്എൽസി ബുക്കും സ്കൂൾ പ്രവേശന രജിസ്റ്ററും അടിസ്ഥാനമാക്കി ഇരയുടെ പ്രായം നിശ്ചയിക്കാമെന്ന് കോടതി വ്യക്തമാക്കി. മഞ്ചേരി പോക്സോ കോടതിയുടെ ഉത്തരവിനെതിരെ മലപ്പുറം സ്വദേശിയായ 41കാരൻ ചേവായി മോഹൻദാസ് നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി. നൃത്തം പഠിക്കാനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിലാണ് ഇയാൾക്കെതിരെ നടപടി ഉണ്ടായത്.
പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം 40 വർഷം തടവിന് ശിക്ഷിച്ച നടപടി മതിയായ തെളിവുകളില്ലാതെയാണെന്നായിരുന്നു പ്രതിയുടെ വാദം. ഇരയ്ക്ക് 18 വയസിന് മുകളിൽ പ്രായമുണ്ടായിരുന്നുവെന്നും ബന്ധം ഉഭയസമ്മതപ്രകാരമായിരുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. ഇരയുടെ പ്രായം തെളിയിക്കാൻ ഹാജരാക്കിയ എസ്എസ്എൽസി ബുക്കും സ്കൂൾ പ്രവേശന രജിസ്റ്ററും മതിയായ തെളിവല്ലെന്നും വാദിച്ചു. എന്നാൽ രേഖകൾ പ്രകാരം ഇരയ്ക്ക് 18 വയസിൽ താഴെയാണെന്ന് കോടതി കണ്ടെത്തി. അതിനാൽ ഉഭയസമ്മത ബന്ധമെന്ന വാദത്തിന് പ്രസക്തിയില്ലെന്നും വ്യക്തമാക്കി.
പെൺകുട്ടി പിന്നീട് കുഞ്ഞിന് ജന്മം നൽകിയിരുന്നു. ബാലനീതി നിയമപ്രകാരം ഇരയുടെ പ്രായം നിശ്ചയിക്കാൻ എസ്എസ്എൽസി ബുക്കും സ്കൂൾ പ്രവേശന രജിസ്റ്ററും മതിയായ തെളിവുകളാണെന്ന് കോടതി വിലയിരുത്തി. കുഞ്ഞ് പ്രതിയുടേതാണെന്ന് ജനിതക പരിശോധനയിൽ തെളിഞ്ഞതും കോടതി പരിഗണിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് അപ്പീൽ ഹർജി തള്ളുകയും വിചാരണക്കോടതിയുടെ ശിക്ഷാ വിധി നിലനിർത്തുകയും ചെയ്തത്.
.