തിരുവനന്തപുരം, ജൂൺ 1:
എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സംസ്ഥാന സർക്കാർ സിബിഐ അന്വേഷണത്തിന് വിടാൻ തീരുമാനിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്നാണ് വിവരം. ഇതോടൊപ്പം നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്ക്ക് ആശ്രിത നിയമനവും നൽകും.
മുഖ്യമന്ത്രി വി.ഡി. സതീശൻ കഴിഞ്ഞ ദിവസം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയേയും മക്കളായ നിരഞ്ജന, നിരുപമ എന്നിവരെയും നേരിൽ കണ്ടാണ് ഇക്കാര്യം അറിയിച്ചത്. ഏറെ നാളായി കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നെങ്കിലും മുൻ എൽഡിഎഫ് സർക്കാർ അതിന് തയ്യാറായിരുന്നില്ലെന്നാണ് ആരോപണം.
കുടുംബം കോടതിയിലേക്കും പോയിരുന്നു
പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും കേസ് സിബിഐയ്ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അന്നത്തെ സർക്കാർ കോടതിയിൽ അതിനെ എതിർത്തിരുന്നു. മൂത്ത മകൾക്ക് ആശ്രിത നിയമനത്തിന് അർഹത ഉണ്ടായിരുന്നെങ്കിലും അതും അനുവദിച്ചിരുന്നില്ല.
ഇതിനു പിന്നാലെയാണ് കുടുംബം മുഖ്യമന്ത്രിയെ നേരിൽ കണ്ടത്. അതിന് ശേഷമാണ് സിബിഐ അന്വേഷണത്തിനും ആശ്രിത നിയമനത്തിനും സർക്കാർ അനുകൂല തീരുമാനം എടുത്തത്.
തുടരന്വേഷണ റിപ്പോർട്ടിലും ചോദ്യങ്ങൾ
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കോടതി നിർദേശപ്രകാരം നടന്ന തുടരന്വേഷണത്തിന്റെ റിപ്പോർട്ട് പ്രത്യേക അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ കേസിലെ പ്രതിയായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി. ദിവ്യയുടെ മുഴുവൻ കോൾ ഡീറ്റെയിൽസും റിപ്പോർട്ടിനൊപ്പം നൽകിയിട്ടില്ലെന്നതാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്.
2024 ജനുവരി 16 മുതൽ നവംബർ 15 വരെ ഉപയോഗിച്ച രണ്ടു ഫോണുകളുടെയും കോൾ വിവരങ്ങൾ ഹാജരാക്കാനായിരുന്നു കോടതി നിർദേശം. പക്ഷേ ഒരു ഫോണിൽ മാർച്ച് ഒന്നുമുതലും മറ്റൊന്നിൽ ഏപ്രിൽ ഒന്നുമുതലുമുള്ള വിവരങ്ങളാണ് അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചത്.
ഇതിൽ കോടതി വിശദീകരണം തേടിയിട്ടുണ്ട്. പ്രോസിക്യൂഷൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് കേസ് ജൂൺ ഒന്നിലേക്ക് മാറ്റി.
രാഷ്ട്രീയമായും വലിയ ചർച്ച
സിപിഎം നേതൃത്വവുമായി ബന്ധപ്പെട്ട കേസ് ആയതിനാലാണ് മുൻ സർക്കാർ സിബിഐ അന്വേഷണത്തെ എതിർത്തതെന്ന വിമർശനവും ശക്തമാണ്. ഇപ്പോഴത്തെ തീരുമാനം രാഷ്ട്രീയമായും വലിയ ചർച്ചയാകുകയാണ്. സിബിഐ എത്തുന്നതോടെ കേസിലെ കൂടുതൽ വിവരങ്ങളും ബന്ധങ്ങളും പുറത്തുവരുമോയെന്നതാണ് ഇനി എല്ലാവരും ഉറ്റുനോക്കുന്നത്.