വാഷിംഗ്ടൺ ഡിസി: ഹോർമുസ് കടലിടുക്ക് തുറക്കാനായി ഇറാനുമേൽ സമ്മർദം വർധിപ്പിച്ച് അമേരിക്കയും ഇസ്രയേലും. ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള എണ്ണടാങ്കറുകൾ കടന്നുപോകേണ്ട കടലിടുക്ക് തുറക്കാൻ ഇറാന് അനുവദിച്ച സമയം തീരാൻ പോകുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് കഴിഞ്ഞ ദിവസം മുന്നറിയിപ്പു നല്കിയിരുന്നു.
ഇറാനുമേൽ നരകം പെയ്യുമെന്ന് ആവർത്തിച്ചുച്ച് ട്രംപ്
ഹോർമുസ് തുറക്കാനും യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിൽ ഏർപ്പെടാനും ഇറാന് അനുവദിച്ച പത്തു ദിവസ കാലാവധി അമേരിക്കൻ സമയം (ഈസ്റ്റേൺ ടൈം) തിങ്കളാഴ്ച രാവിലെ പത്തിന് (ഇന്ത്യൻ സമയം വൈകുന്നേരം 7.30) അവസാനിക്കും. അന്ത്യശാസനം ചെവിക്കൊണ്ടില്ലെങ്കിൽ ഇറാന്റെ വൈദ്യുതിവിതരണ സംവിധാനങ്ങൾ മുഴുവൻ ആക്രമിച്ചു നശിപ്പിക്കുമെന്നാണ് ട്രംപ് നേരത്തേ വ്യക്തമാക്കിയത്. ഇറാനുമേൽ നരകം പെയ്യുമെന്ന് അദ്ദേഹം കഴിഞ്ഞദിവസം ആവർത്തിച്ചു. ഇതുപ്രകാരം ഇറാന്റെ വൈദ്യുതി പ്ലാന്റുകൾ ആക്രമിക്കാൻ ഇസ്രയേൽ തയാറെടുക്കുന്നതായി റിപ്പോർട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ ആക്രമണം നടത്താനാണ് പദ്ധതിയെന്ന് ഇസ്രേലി വൃത്തങ്ങൾ സൂചിപ്പിച്ചു. ട്രംപിന്റെ അന്തിമ അനുമതി മാത്രമാണ് ഇനി ലഭിക്കേണ്ടത്.
അന്ത്യശാസനം തള്ളി ഇറാൻ.
അതേസമയം, ട്രംപിന്റെ അന്ത്യശാസനം ഇറാൻ തള്ളിക്കളഞ്ഞിരിക്കുകയാണ്. ഭീഷണി പ്രകാരമുള്ള ആക്രമണത്തിന് അമേരിക്കയും ഇസ്രയേലും തുനിഞ്ഞാൽ ഗൾഫ് രാജ്യങ്ങളിലെ ഊർജവിതരണ സംവിധാനങ്ങളിലേക്ക് മിസൈലുകളും ഡ്രോണുകളും തൊടുക്കുമെന്നാണ് ഇറാൻ പറഞ്ഞിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലെ വ്യവസായകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ നേരത്തേ ആക്രമണം നടത്തിയിട്ടുള്ളതാണ്. ഇതിനിടെ, പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന സമാധാന നീക്കങ്ങളിൽ കാര്യമായ പുരോഗതി പ്രകടമല്ല. അമേരിക്കയുമായുള്ള ചർച്ചസാധ്യത ഇറാൻ തള്ളിക്കളയുന്നില്ല. പക്ഷേ, അതിന് ഇറാന്റെ വ്യവസ്ഥകൾ അംഗീകരിക്കണമെന്നാണ് നിലപാട്.
