ന്യൂഡൽഹി: താൻ പാർട്ടിക്ക് വിധേയനെന്നും കോൺഗ്രസ് വിടില്ലെന്നും മുതിർന്ന നേതാവ് കെ. സുധാകരൻ. കോൺഗ്രസിൽത്തന്നെ തുടരുമെന്നും പാർട്ടിയാണ് വലുതെന്നും സ്വതന്ത്രനായി മത്സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂരിലെ സ്ഥാനാർഥി പ്രഖ്യാപനം സംബന്ധിച്ച് രണ്ടുദിവസമായി നിലനിന്നിരുന്ന തർക്കങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടിയെ വെല്ലുവിളിക്കാനില്ല.
“പാർട്ടിയിൽ തുടരും, പ്രവർത്തിക്കും. പുതിയപുതിയ കാര്യങ്ങളുമായി മുമ്പോട്ടു പോകും. സ്ഥാനാർഥിത്വം നിഷേധിച്ചതല്ലേയുള്ളൂ, പാർട്ടിയിൽനിന്ന് പുറത്താക്കിയില്ലല്ലോ. സ്വതന്ത്രനായി മത്സരിക്കില്ല. പാർട്ടിയുടെ അംഗീകാരം കിട്ടുമെങ്കിൽ മത്സരിക്കും. ഇല്ലെങ്കിൽ ഇല്ല. എല്ലായിടത്തും എനിക്ക് ആളുകൾ ഉണ്ട്. അത് കമ്മിറ്റി ഉണ്ടാക്കാനും നേതാക്കന്മാരെ ഉണ്ടാക്കാനും അല്ല. അത് പൊതുപ്രവർത്തനത്തിന്റെ ഭാഗമായാണ്. പാർട്ടിയെ വെല്ലുവിളിക്കാനില്ല. പാർട്ടി എത്രയോ വലുതാണ്. ഞാൻ എത്രയോ ചെറുതാണ്. ഞാൻ പാർട്ടിയെ എന്ത് വെല്ലുവിളിക്കാനാണ്. പാർട്ടിക്ക് വിധേയനായി നിൽക്കാനാണ് തീരുമാനം. അതനുസരിച്ച് മുമ്പോട്ട് പോകും”, കെ. സുധാകരൻ പറഞ്ഞു
താൻ പാർട്ടിക്ക് വഴങ്ങുന്നതായി സുധാകരൻ
നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റിനെ ചൊല്ലി കോൺഗ്രസ് ഹൈക്കമാൻഡും കെ. സുധാകരനും തമ്മിൽ രണ്ടുദിവസമായി രൂക്ഷമായ തർക്കം നിലനിന്നിരുന്നു. തനിക്ക് കണ്ണൂർ സീറ്റ് വേണമെന്നും അക്കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും സുധാകരൻ കടുത്ത നിലപാടെ ടുത്തു. എംപിമാരെ ആരെയും മത്സരിപ്പിക്കേണ്ടതില്ലെന്ന് ഹൈക്കമാൻഡും ഉറച്ച നിലപാട് സ്വീകരിച്ചു. അങ്ങനെയെങ്കിൽ താൻ കടുത്ത തീരുമാനത്തിലേക്ക് പോകുമെന്ന് സുധാകരൻ സൂചന നൽകിയതോടെ നേതൃത്വം വഴങ്ങിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഇതിനെല്ലാം ഒടുവിലാണ് താൻ പാർട്ടിക്ക് വഴങ്ങുന്നതായുള്ള സുധാകരന്‍റെ പ്രഖ്യാപനം ഉണ്ടായത്
