പരവൂർ:യുപിഐ ഇടപാടുകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബയോമെട്രിക് പരിശോധനയും ഒടിപിയും നിർബന്ധമാക്കുന്നു. ഏകീകൃത പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) നിയമങ്ങളിൽ വൻ പരിഷ്കാരവുമായി റിസർവ് ബാങ്കും കേന്ദ്ര സർക്കാരും രംഗത്തുവന്നു. .ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങിയ എല്ലാ യുപിഐ ആപ്പുകൾക്കും പുതിയ നിബന്ധന ബാധകമായിരിക്കും. വർധിച്ചുവരുന്ന സൈബർ തട്ടിപ്പുകളെ പ്രതിരോധിക്കാനാണ് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) രണ്ട് തല സുരക്ഷാ സംവിധാനം ഏർപ്പെടുത്തുന്നത്.
വിരലടയാളം പൊരുത്തപ്പെടുത്തുകയോ ഫോൺ വഴിയുള്ള ഫേസ് സ്കാനോ ആവശ്യമായി വരും.
നിലവിൽ പിൻ നമ്പർ മാത്രം ഉപയോഗിച്ച് നടത്തിയിരുന്ന ഇടപാടുകൾക്ക് ഇനി മുതൽ വിരലടയാളം പൊരുത്തപ്പെടുത്തുകയോ ഫോൺ വഴിയുള്ള ഫേസ് സ്കാനോ ആവശ്യമായി വരും. ബയോമെട്രിക് പരിശോധന വിജയകരമായാൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ആറക്ക ഒടിപി ലഭിക്കും. ഈ ഒടിപിക്ക് 30 സെക്കൻഡ് മാത്രമേ കാലാവധി ഉണ്ടായിരിക്കുകയുള്ളൂ എന്നതിനാൽ നിശ്ചിത സമയത്തിനുള്ളിൽതന്നെ ഇടപാട് പൂർത്തിയാക്കേണ്ടി വരും. സമയം കഴിഞ്ഞാൽ ഇടപാട് റദ്ദാക്കപ്പെടും. ഇപ്പോഴാണെങ്കിൽ പണം കൈമാറേണ്ട അക്കൗണ്ട് സെലക്ട് ചെയ്താൽ പിന്നെ സുരക്ഷാ പിൻ നമ്പർ അടിച്ചാൽ പണം കൈമാറാമായിരുന്നു. നിലവിലെ തീരുമാനം നടപ്പായാൽ ഏപ്രിൽ ഒന്നു മുതൽ അതു സാധിക്കില്ല.
വ്യാജ എപികെ ഫയലുകൾ ഉപയോഗിച്ചു നിയന്ത്രണം ഏറ്റെടുക്കുന്ന സാഹചര്യം ഒഴിവാക്കാൻ കഴിയും
തട്ടിപ്പുകാർ സ്മാർട്ട് ഫോണുകളിൽ വ്യാജ എപികെ ഫയലുകൾ ഉപയോഗിച്ചു നിയന്ത്രണം ഏറ്റെടുക്കുന്ന സാഹചര്യം ഒഴിവാക്കാൻ പുതിയ പരിശോധനാ തലങ്ങൾ സഹായിക്കുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്. വിദേശ രാജ്യങ്ങളിൽനിന്നുള്ള സൈബർ തട്ടിപ്പുകൾ തടയുന്നതിനായി അന്താരാഷ്ട്ര യുപിഐ ഇടപാടുകൾക്കു പ്രത്യേക നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.
കാപ്ച പൂരിപ്പിക്കൽ കൂടി അന്താരാഷ്ട്ര ഇടപാടുകളിൽ നിർബന്ധമാക്കും
ഇത്തരം ഇടപാടുകളിൽ അയക്കുന്നയാളുടെയും സ്വീകർത്താവിന്റെയും തത്സമയ ലൊക്കേഷൻ സിസ്റ്റം സ്കാൻ ചെയ്യും. കൂടാതെ അധിക സുരക്ഷയ്ക്കായി കാപ്ച പൂരിപ്പിക്കൽ കൂടി അന്താരാഷ്ട്ര ഇടപാടുകളിൽ നിർബന്ധമാക്കും. പുതിയ മാറ്റങ്ങൾ പേയ്മെന്റ് പൂർത്തിയാക്കാൻ കൂടുതൽ സമയം എടുക്കുമെങ്കിലും ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരായ ശക്തമായ പ്രതിരോധമായി ഇതു മാറുമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
സെക്കൻഡുകൾകൊണ്ട് പൂർത്തിയാക്കിയിരുന്ന യുപിഐ ഇടപാടുകൾക്ക് ഇനി കൂടുതൽ സമയം എടുക്കും.
സുരക്ഷാ ക്രമീകരണങ്ങൾക്കാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയതെങ്കിലും ഇടപാടുകൾക്ക് ഇനി കൂടുതൽ സമയം ചെലവഴിക്കേണ്ടി വരും. ഒടിപിയാണ് പലർക്കും വെല്ലുവിളിയാകുന്നത്. മൊബൈൽ നെറ്റ്വർക്കുകളിലെ പ്രശ്നങ്ങൾക്ക് അനുസരിച്ച് ഒടിപി ലഭിക്കാൻ താമസിച്ചാൽ അത്രയും സമയം ഇടപാടുകാരൻ അവിടെ ചെലവഴിക്കേണ്ടി വരും. ചിലപ്പോൾ ഒന്നിൽകൂടുതൽ തവണ ഒടിപി അയയ്ക്കേണ്ടതായും വരും. സെക്കൻഡുകൾകൊണ്ട് പൂർത്തിയാക്കിയിരുന്ന യുപിഐ ഇടപാടുകൾക്ക് ഇനി മിനിറ്റുകൾ എടുക്കും. പെട്രോൾ പന്പ് പോലെ തിരക്കുള്ള സ്ഥലങ്ങളിൽ കൂടുതൽ സമയം ഇടപാടുകൾക്ക് ചെലവഴിക്കേണ്ടി വരുന്നത് അസൗകര്യം സൃഷ്ടിച്ചേക്കാം.
