തിരുവനന്തപുരം: ശബരിമല കൊടിമര പുനർനിർമാണത്തിനു ശേഷം ബാക്കി വന്ന 29 പവനോളം സ്വർണവുമായി ബന്ധപ്പെട്ട കണക്ക് ദേവസ്വം ബോർഡിന്റെ കൈവശമില്ലെന്ന് വിജിലൻസ് കണ്ടെത്തൽ. ഇതു സംബന്ധിച്ച ഫയലുകൾ ദേവസ്വം ബോർഡ് ആസ്ഥാനത്തുനിന്നു കണ്ടെത്തിയെങ്കിലും ബാക്കി വന്ന സ്വർണവുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. സ്വർണക്കൊടിമര നിർമാണവുമായി ബന്ധപ്പെട്ട ആദ്യ ക്രമക്കേടാണ് വിജിലൻസിന്റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്.
29 പവൻ സ്വർണം ബാക്കി വന്നിരുന്നതായി ദേവസ്വം ബോർഡ് നേരത്തേ വ്യക്തമാക്കിയിരുന്നു.
കൊടിമര പുനഃപ്രതിഷ്ഠയ്ക്കായി 9.57 കിലോ സ്വർണമാണ് ദേവസ്വം ബോർഡ് സ്പോണ്സർഷിപ്പുകളിലൂടെ അടക്കം കണ്ടെത്തിയത്. ഇതിൽ 9.34 കിലോ സ്വർണം കൊടിമര പുനഃപ്രതിഷ്ഠയ്ക്കായി വേണ്ടിവന്നു. ബാക്കി വന്ന 29 പവൻ സ്വർണത്തിന്റെ കണക്കുകളാണ് ദേവസ്വം ബോർഡിന്റെ കൈവശമില്ലാത്തത്. കൊടിമര നിർമാണത്തിനുശേഷം 29 പവൻ സ്വർണം ബാക്കി വന്നിരുന്നതായി ദേവസ്വം ബോർഡ് നേരത്തേ വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ദേവസ്വം ഓഫീസിലെ കൂടുതൽ രേഖകളും കണ്ടെടുത്തു.
പുനർനിർമാണം നടത്തിയ അനന്തൻ ആചാരിയിൽനിന്ന് വിജിലൻസ് മൊഴിയെടുത്തു.
ശബരിമലയിലെ കൊടിമര പുനർനിർമാണം നടത്തിയ അനന്തൻ ആചാരിയിൽനിന്ന് വിജിലൻസ് മൊഴിയെടുത്തു. ചെമ്പ് ഉപയോഗിച്ചുള്ള നിർമാണപ്രവൃത്തികളാണു പ്രധാനമായി ചെയ്തതെന്ന് അനന്തൻ ആചാരി മൊഴി നൽകി.തിരുവാഭരണം കമ്മീഷണർ ഓഫീസിലെ സൂപ്രണ്ടിന്റെയും മൊഴി വിജിലൻസ് ശേഖരിച്ചു. സന്നിധാനത്തെത്തി കൊടിമരം അടക്കമുള്ളവയുടെ വിവരങ്ങളും ശേഖരിച്ചിരുന്നു.
.
