കൊച്ചി: പാലക്കാട് ജില്ലയില്‍ 13 വയസിനു താഴെയുള്ള 28 കുട്ടികള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചെന്ന ആരോപണത്തില്‍ വസ്തുത വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ക്രൈംബ്രാഞ്ചിനു നിര്‍ദേശം നല്കി. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു നല്കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെ ഉത്തരവ്. 2010നും 2023നും ഇടയില്‍ പാലക്കാട് ജില്ലയുടെ അതിര്‍ത്തിപ്രദേശങ്ങളില്‍ 28 കുട്ടികളെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയതിൽ പക്ഷപാതമില്ലാതെയും സ്വതന്ത്രവുമായ അന്വേഷണം വേണമെന്നാണു ഹര്‍ജിയിലെ പ്രധാന ആവശ്യം.
ഈ മരണങ്ങളില്‍ വലിയതോതിലുള്ള ദുരൂഹത
ഈ മരണങ്ങളെല്ലാം പ്രാഥമിക ഘട്ടത്തില്‍ ആത്മഹത്യകളായി രേഖപ്പെടുത്തി അന്വേഷണം അവസാനിപ്പിച്ചവയാണ്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകളും മറ്റു സാഹചര്യ തെളിവുകളും ഈ മരണങ്ങളില്‍ വലിയതോതിലുള്ള ദുരൂഹതയും കൊലപാതകസാധ്യതയും സൂചിപ്പിക്കുന്നുവെന്ന് പൊതുപ്രവര്‍ത്തകരായ ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
