ശ്രീനഗർ | ജമ്മു കശ്മീരിലെ ദോഡയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് പേർ മരിച്ചു. ഒമ്പത് പേർക്ക് പരുക്കേറ്റു. ഭാദേർവാ–ചമ്പ അന്തർസംസ്ഥാന റോഡിലെ ഖന്നി ടോപ്പിലാണ് അപകടമുണ്ടായത്. 17 സൈനികരുമായി എത്തിയ ബുള്ളറ്റ് പ്രൂഫ് ആർമി വാഹനം 200 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്.
രക്ഷാപ്രവർത്തനത്തിൽ നാല് സൈനികരെ മരിച്ച നിലയിൽ കണ്ടെത്തി
സൈന്യവും പോലീസും സംയുക്തമായി നടത്തിയ രക്ഷാപ്രവർത്തനത്തിൽ നാല് സൈനികരെ മരിച്ച നിലയിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. പരിക്കേറ്റ മറ്റ് ഒമ്പത് സൈനികരെ രക്ഷപ്പെടുത്തിയതായും, ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ഹെലികോപ്റ്റർ വഴി ഉദംപൂർ സൈനിക ആശുപത്രിയിലേക്ക് മാറ്റിയതായും അവർ പറഞ്ഞു.
അടുത്ത കാലത്ത് ജമ്മു കാശ്മീരിൽ ഉണ്ടായ രണ്ടാമത്തെ അപകടമാണിത്
കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കിടെ ജമ്മു കാശ്മീരിൽ ഉണ്ടായ രണ്ടാം അപകടമാണിത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഗുൽമാർഗ് സെക്ടറിലെ നിയന്ത്രണരേഖയ്ക്ക് സമീപം രണ്ട് സൈനിക പോർട്ടർമാർ കൊക്കയിലേക്ക് വീണ് മരിച്ചിരുന്നു. ഗുൽമാർഗ് സെക്ടറിലെ അനിത പോസ്റ്റിലേക്ക് പോകുകയായിരുന്ന ലയാഖത്ത് അഹമ്മദ് ദീദാർ (27), ഇഷ്ഫാഖ് അഹമ്മദ് ഖതാന (33) എന്നീ പോർട്ടർമാരാണ് മരിച്ചത്. ബാരാമുള്ള സ്വദേശികളായ ഇവരുടെ മൃതദേഹങ്ങൾ രണ്ട് ദിവസത്തെ തെരച്ചിലിന് ശേഷമാണ് കണ്ടെത്തിയത്. .
