തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ ശിക്ഷാതടവ് നേരിടുന്നവർക്ക് വേതനത്തിൽ വൻ വർധനവുമായി സർക്കാർ ഉത്തരവ്. സ്കിൽഡ്, സെമി സ്കിൽഡ്, അൺ സ്കിൽഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് തടവുപുള്ളികൾക്ക് വേതനം വർധിപ്പിച്ചിരിക്കുന്നത്. മൂന്ന് വിഭാഗങ്ങളിലെയും വേതനത്തിലാണ് വൻ വർധനവിന് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. സ്കിൽഡ് വിഭാഗത്തിൽ ജോലിനോക്കിയിരുന്നവർക്ക് നിലവിൽ ലഭിക്കുന്ന കൂലി 152 രൂപയാണ്. പുതുക്കിയ വേതന വ്യവസ്ഥ പ്രകാരം ഇവർക്ക് 620 രൂപ ലഭിക്കും.
2018ൽ ആണ് തടവുപുള്ളികളുടെ വേതനം അവസാനമായി വർധിപ്പിച്ചത്.
സെമി സ്കിൽഡ് വിഭാഗത്തിൽ ജോലി നോക്കുന്നവർക്ക് ലഭിച്ചിരുന്ന തുക 127 രൂപയാണ്. ഇത് 560 രൂപയായി ഉയർത്താനാണ് സർക്കാർ തീരുമാനം. അൺ സ്കിൽഡ് ജോലികൾ ചെയ്യുന്നവർക്ക് 63 രൂപ ലഭിച്ചിരുന്നത് പുതുക്കിയ നിരക്ക് പ്രകാരം 530 രൂപ ലഭിക്കും.സംസ്ഥാനത്തെ നാല് സെൻട്രൽ ജയിലുകളിലായി 3,000ൽ അധികം തടവുകാർക്ക് പുതിയ ഉത്തരവിലൂടെ ആനുകൂല്യം ലഭിക്കും. 2018ൽ ആണ് തടവുപുള്ളികളുടെ വേതനം അവസാനമായി വർധിപ്പിച്ചത്.
തടവുകാരുടെ അന്തസും പുനരധിവാസവും ഉറപ്പാക്കുന്ന നിർണായക നടപടി
കർണാടക, ജാർഖണ്ഡ്, തമിഴ്നാട്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ വേതനവുമായി താരതമ്യം ചെയ്യുമ്പോൾ സംസ്ഥാനത്തെ തടവുകാർക്ക് ലഭിക്കുന്ന വേതനം വളരെ കുറവാണെന്നും ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ജയിൽ അന്തേവാസികളുടെ വേതന വർധനവ് കേവലം സാമ്പത്തിക വിഷയം മാത്രമല്ലെന്നും അവരുടെ അന്തസും പുനരധിവാസവും ഉറപ്പാക്കുന്ന നിർണായക നടപടി കൂടിയാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു
