ലഖ്നൗ: ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതിനെ തുടർന്നുണ്ടായ ദുഃഖത്തിൽ യുവാവ് തന്റെ നാല് മക്കളുമായി യമുനാ നദിയിലേക്ക് ചാടി. സൽമാൻ എന്ന യുവാവാണ് കുട്ടികളുമായി നദിയിൽ ചാടിയതെന്ന് തിരിച്ചറിഞ്ഞതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ദിവസങ്ങൾക്കു മുമ്പാണ് സൽമാന്റെ ഭാര്യ കാമുകനൊപ്പം പോയത്. യുവതി ഒളിച്ചോടിയതിലുള്ള നിരാശ പ്രകടിപ്പിക്കുന്ന വീഡിയോകൾ സൽമാൻ മാതാപിതാക്കൾക്കും സഹോദരിമാർക്കും അയച്ചുനൽകിയിരുന്നു.
തിരച്ചിൽ തുടരുകയാണ്.
ഒക്ടോബർ 3 വെള്ളിയാഴ്ച, സൽമാൻ തന്റെ നാല് മക്കളോടൊപ്പം യമുന പാലത്തിൽ എത്തുകയും തുടർന്ന്, തന്റെയും മക്കളുടെയും മരണത്തിന് ഉത്തരവാദി ഭാര്യയാണെന്ന് പറഞ്ഞ് അദ്ദേഹം ഒരു വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. ശേഷം തന്റെ നാല് മക്കളോടൊപ്പം കരകവിഞ്ഞൊഴുകുന്ന പുഴയിലേക്ക് ചാടി. സൽമാനും കുട്ടികളും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് അവർക്കായി തിരച്ചിൽ ആരംഭിച്ചുവെന്നും, ശനിയാഴ്ചയാണ് അയാൾ കുട്ടികളോടൊപ്പം പുഴയിൽ ചാടിയെന്ന വിവരം അറിഞ്ഞതെന്നും സൽമാന്റെ സഹോദരി പറഞ്ഞു.
പുഴയിൽ ചാടിയവരെ കണ്ടെത്താനായി മുങ്ങൽ വിദഗ്ധരെ നിയോഗിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും തിരച്ചിൽ തുടരുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
