വാഷിങ്ടണ്‍: ഇന്ത്യക്കെതിരേ വീണ്ടും വിമര്‍ശനവുമായി അമേരിക്കയുടെ വാണിജ്യ സെക്രട്ടറി ഹൊവാര്‍ഡ് ലുട്‌നിക്ക്. 140 കോടി ജനങ്ങളുണ്ടെന്ന് ഇന്ത്യ വീമ്പിളക്കുന്നു. എന്നാൽ ഒരു ബുഷെല്‍ (അളവ്) അമേരിക്കന്‍ ചോളംപോലും വാങ്ങാത്തത്. അവര്‍ എല്ലാം നമുക്ക് വില്‍ക്കുകയും നമ്മുടെ ചോളം വാങ്ങാതിരിക്കുകയും ചെയ്യുന്നത് ചൊടിപ്പിക്കുന്നില്ലേ, ലുഡ്നിക്ക് ചോദിച്ചു.
ഇന്ത്യ തീരുവ കുറച്ചേ മതിയാകൂ
യുഎസ് വിപണിയുടെ നേട്ടം സ്വന്തമാക്കുന്ന ഇന്ത്യ, എന്നാല്‍ അവിടെനിന്നുള്ള കയറ്റുമതിക്ക് തടസ്സം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കാര്‍ഷിക ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യ സ്വീകരിക്കുന്ന വ്യാപാര നിലപാടിനെ ഉന്നംവെച്ച ലുട്‌നിക്ക്, കുറഞ്ഞ അളവില്‍പോലും അമേരിക്കന്‍ ചോളം വാങ്ങാന്‍ ഇന്ത്യ തയ്യാറാകുന്നില്ലെന്നും വിമര്‍ശിച്ചു. അവര്‍ എല്ലാത്തിനുംമേലെ തീരുവ ചുമത്തുകയാണ്, ലുട്നിക്ക് പറഞ്ഞു. ഇന്ത്യ തീരുവ കുറച്ചേ മതിയാകൂവെന്നും അല്ലെങ്കില്‍ അമേരിക്കയുമായുള്ള വ്യാപാരത്തില്‍ ഏര്‍പ്പെടുന്നതിന് ബുദ്ധിമുട്ട് നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവര്‍ ഞങ്ങള്‍ക്ക് വില്‍ക്കുകയും ഞങ്ങളെ മുതലെടുക്കുകയും ചെയ്യുന്നു.
ഇന്ത്യ, കാനഡ, ബ്രസീല്‍ തുടങ്ങിയ സഖ്യകക്ഷികളുമായുള്ള ബന്ധം വ്യാപാരത്തീരുവകളിലൂടെ അമേരിക്ക വഷളാക്കുകയാണോ എന്ന ചോദ്യത്തിന് ലുട്നിക്കിന്റെ മറുപടി ഇങ്ങനെയായിരുന്നു: ബന്ധം ഏകപക്ഷീയമാണ്. അവര്‍ ഞങ്ങള്‍ക്ക് വില്‍ക്കുകയും ഞങ്ങളെ മുതലെടുക്കുകയും ചെയ്യുകയാണ്. അവര്‍ അവരുടെ സമ്പദ്വ്യവസ്ഥയില്‍നിന്ന് ഞങ്ങളെ തടയുന്നു, അദ്ദേഹം പറഞ്ഞു. സെപ്തംബർ 13 ശനിയാഴ്ച ഒരു അഭിമുഖത്തിനിടെയായിരുന്നു ലുട്നിക്കിന്റെ പരാമർശം.
