ന്യൂഡൽഹി: തനിക്കെതിരായ ക്രിമിനൽക്കേസ് നടപടികൾ റദ്ദാക്കണമെന്ന പ്രതിയുടെ അപേക്ഷയിൽ തീരുമാനമെടുക്കുമ്പോൾ ഹൈക്കോടതികൾ നാല് കാര്യം ശ്രദ്ധിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പ്രതി നൽകുന്ന തെളിവുകൾ ശരിയാണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് പരിഗണിക്കേണ്ടതെന്ന് ഉത്തർപ്രദേശിലെ ഒരു ബലാത്സംഗക്കേസ് റദ്ദാക്കി സുപ്രീംകോടതി വ്യക്തമാക്കി.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെടാൻ പ്രതി ഉന്നയിക്കുന്ന തെളിവുകൾ ശരിയാണോ, ന്യായയുക്തമാണോ, സംശയാതീതവുമാണോയെന്ന് ഹൈക്കോടതികൾ പരിശോധിക്കണം. ഈ വിവരങ്ങൾ അഥവാ തെളിവുകൾ പ്രതിക്കെതിരായ വാദങ്ങളെ തള്ളിക്കളയുമോ എന്നതാണ് രണ്ടാമത് നോക്കേണ്ടത്. അതായത്, പരാതിയിൽ അടങ്ങിയിരിക്കുന്ന വസ്തുതാപരമായ വാദങ്ങളെ തള്ളിക്കളയാൻ പ്രതി ഹാജരാക്കുന്ന തെളിവുകൾ പര്യാപ്തമാണോയെന്ന് പരിശോധിക്കണം.പ്രതി ആശ്രയിച്ച തെളിവുകൾ പ്രോസിക്യൂഷനോ പരാതിക്കാരോ നിഷേധിച്ചിട്ടുണ്ടോയെന്നതാണ് അടുത്ത കാര്യം. വിചാരണയുമായി മുന്നോട്ടുപോകുന്നത് കോടതിനടപടിക്രമങ്ങളുടെ ദുരുപയോഗത്തിന് കാരണമാകുമോ എന്നതും ഹൈക്കോടതി പരിശോധിക്കണം.
482-ാം വകുപ്പുപ്രകാരം ഹൈക്കോടതിയിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് കേസുകൾ റദ്ദാക്കാം.
ഇത്രയും ചോദ്യങ്ങൾക്ക് അതെ എന്നാണ് ഉത്തരമെങ്കിൽ ക്രിമിനൽ നടപടിച്ചട്ടത്തിന്റെ 482-ാം വകുപ്പുപ്രകാരം ഹൈക്കോടതിയിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് കേസുകൾ റദ്ദാക്കാം. അതുവഴി പ്രതിക്ക് നീതി നൽകുന്നതിനൊപ്പം കോടതിയുടെ വിലപ്പെട്ട സമയവും ലാഭിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ബലാത്സംഗക്കേസിലെ സമൻസ് റദ്ദാക്കാൻ വിസമ്മതിച്ച അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യംചെയ്ത് പ്രതി പ്രദീപ്കുമാർ കേസർവാണി ഫയൽചെയ്ത അപ്പീലിലാണ് ജസ്റ്റീസ് ജെ.ബി.പർദിവാല അദ്ധ്യക്ഷനായ ബെഞ്ച് വിധി പറഞ്ത്.
