മറയൂർ (ഇടുക്കി): വെളുത്തുളളിയുടെ വില കുറഞ്ഞത് കാന്തല്ലൂരിലെ കർഷകരുടെ പ്രതീക്ഷകൾക്ക മങ്ങലായി. കഴിഞ്ഞ സീസണിൽ കിലോയ്ക്ക് 600 രൂപ വരെ വില ലഭിച്ചിരുന്ന വെളുത്തുളളിയുടെ വില ഇത്തവണ 60 രൂപയിലേക്ക് ഇടിഞ്ഞു. 2024-ൽ നല്ല വില കിട്ടിയതിനാൽ, മറ്റ് ശീതകാല പച്ചക്കറി കൃഷികൾ ഒഴിവാക്കി ഭൂരിഭാഗം കർഷകരും വെളുത്തുള്ളി കൃഷിയിലേക്ക് തിരിഞ്ഞു. നാലരമാസം വന്യജീവി ആക്രമണം തടയാൻ കാവലിരുന്ന്, കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിച്ച് വിളവെടുത്ത വെളുത്തുള്ളിക്ക് പത്തിലൊന്ന് വില മാത്രമാണ് ഇത്തവണ കിട്ടുന്നത്.
വിപണികളിലേക്ക് വെളുത്തുള്ളിയുടെ വരവ് ഗണ്യമായി വർധിച്ചത് വില കുറയാൻ കാരണമായി
മധുരയ്ക്ക് സമീപമുള്ള വടുകുപെട്ടി, മേട്ടുപാളയം എന്നീ വിപണികളിലാണ് കാന്തല്ലൂർ വെളുത്തുള്ളി വില്പനക്കായി എത്തിക്കുന്നത്. കൂടുതൽ കർഷകരും ഇടനിലക്കാർ മുഖേനയാണ് വിൽക്കുന്നത്. വിപണികളിലേക്ക് വെളുത്തുള്ളിയുടെ വരവ് ഗണ്യമായി വർധിച്ചത് വില കുറയാൻ കാരണമായെന്ന് ഇടനിലക്കാർ പറയുന്നു.
വാഹനക്കൂലിയും വിപണിയിലെ കമ്മിഷനും കുറച്ച് കർഷകന് കിട്ടുന്നത് 60 രൂപ
അവിടെ പരമാവധി 100 രൂപയേ ഇപ്പോൾ കിട്ടുന്നുള്ളൂ. വാഹനക്കൂലിയും വിപണിയിലെ കമ്മിഷനും കുറച്ച്, 60 രൂപയേ ഇടനിലക്കാർ കർഷകന് നല്കുന്നുള്ളൂ. കഴിഞ്ഞതവണ നല്ലവില ലഭിച്ചതിനാൽ, കാന്തല്ലൂർ ഗ്രാമങ്ങളിലെ ഭൂരിഭാഗം കർഷകരും തരിശായികിടന്ന സ്ഥലത്തുപോലും വെളുത്തുള്ളി കൃഷിചെയ്തു. വെളുത്തുള്ളിക്ക് വില കുറഞ്ഞതിനാൽ ഈ ഓണക്കാലം ഇവർക്ക് വറുതിയുടേതാകും
