തൃശ്ശൂർ: സാക്ഷിമൊഴി നൽകാനെത്തിയ പോലീസുദ്യോഗസ്ഥ കോടതിമുറ്റത്തുനിന്ന് നേരെ ആശുപത്രിയിലെ പ്രസവമുറിയിലേക്ക്. ഒല്ലൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ശ്രീലക്ഷ്മിയാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. ഒല്ലൂർ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറായിരുന്ന ഫർഷാദിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മൊഴി നൽകുന്നതിനുവേണ്ടിയാണ് ശ്രീലക്ഷ്മി കോടതിയിൽ ഡ്യൂട്ടിയിലെത്തിയത്. ഈ കേസിൽ മൊഴി നൽകിയതിനുശേഷം പ്രസവാവധി എടുക്കാനായിരുന്നു ശ്രീലക്ഷ്മിയുടെ തീരുമാനം.
കൃത്യനിർവഹണത്തോടുള്ള ആത്മാർഥതയെ അഭിനന്ദിച്ച് സിറ്റി പോലീസ് കമ്മിഷണർ
ജൂലൈ 21 തിങ്കളാഴ്ച മൊഴി നൽകേണ്ട ദിവസം നേരത്തേ സ്റ്റേഷനിലെത്തി. സ്റ്റേഷനിൽനിന്ന് സഹപ്രവർത്തകരുമായി വാഹനത്തിൽ കോടതിമുറ്റത്തെത്തിയ ശ്രീലക്ഷ്മിക്ക് പെട്ടെന്ന് രക്തസ്രാവമുണ്ടാകുകയും ഉടനെ സമീപത്തെ സ്വകാര്യാശുപത്രിയിലെത്തിക്കുകയും പ്രസവിക്കുകയും ചെയ്തു. ശാരീരിക വിശ്രമം വേണ്ട സമയത്തും ഡ്യൂട്ടിയിലെത്തി പോലീസുദ്യോഗസ്ഥ കാണിച്ച കൃത്യനിർവഹണത്തോടുള്ള ആത്മാർഥതയെ സിറ്റി പോലീസ് കമ്മിഷണർ ആർ. ഇളങ്കോ അഭിനന്ദിച്ചു
