കണ്ണൂര്‍: ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പയ്യാമ്പലത്ത് ഉദ്ഘാടനം ചെയ്ത കുട്ടികളുടെ പാര്‍ക്കിന്റെയും സീ പാത്ത് വേയുടെയും ശിലാഫലകം മാറ്റിസ്ഥാപിച്ചതായി ആക്ഷേപം. ഇതേ പദ്ധതി ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തതായി കാണിച്ച് പുതിയ ശിലാഫലകം സ്ഥാപിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു. 2015 മേയിലാണ് ഇതിന്റെ ഉദ്ഘാടനം നടന്നത്.
ശിലാഫലകം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ക്കിന്റെ കവാടത്തില്‍ സ്ഥാപിച്ചു
ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘം പയ്യാമ്പലത്തെ സീ പാത്ത് വേയും പാര്‍ക്കും സന്ദര്‍ശിച്ചപ്പോള്‍, രണ്ട് ശിലാഫലകങ്ങളും സംഭവസ്ഥലം ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തതിന്റെ ശിലാഫലകം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ക്കിന്റെ കവാടത്തില്‍ സ്ഥാപിച്ചു. ഇത് തകര്‍ക്കുകയോ എടുത്തുമാറ്റുകയോ ചെയ്താല്‍ ഇവിടെത്തന്നെ പുനഃസ്ഥാപിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.
അല്പത്തരമെന്ന് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്
അല്പത്തരത്തിന്റെ അങ്ങേയറ്റമാണ് പ്രവൃത്തിയെന്ന് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്. ശിലാഫലം അടര്‍ത്തിയെടുത്ത് മാറ്റി അതേസ്ഥലത്ത് പുതിയ ശിലാഫലകം മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തതായി കാണിച്ച് സ്ഥാപിക്കുകയാണ് ചെയ്തത്. ഉമ്മന്‍ചാണ്ടിയുടെ പേരുള്ള ശിലാഫലകം കുപ്പത്തൊട്ടിയിൽ തളളി അതിൻമേൽചൂലെടുത്തുവച്ചതായാണ് കണ്ടത്.
കെ.പ്രമോദ്, റിജില്‍ മാക്കുറ്റി, ബൈജു വര്‍ഗീസ്, ടി.ജയകൃഷ്ണന്‍, പി.മുഹമ്മദ് ഷമ്മാസ്, കായക്കല്‍ രാഹുല്‍, എം.കെ.വരുണ്‍, ഫര്‍ഹാന്‍ മുണ്ടേരി, കെ.കെ.ഷിബില്‍, പി.എ.ഹരി, റിജിന്‍ ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു.
