റോം: കത്തോലിക്ക സഭയുടെ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനായില്ല. സിസ്റ്റെയ്ൻ ചാപ്പലിനുള്ളിൽ നിന്ന് കറുത്ത പുകയാണ് ഇന്നലെ (മെയ് 7 ബുധൻ) ഉയർന്നത്. ആദ്യ റൗണ്ട് വോട്ടെടുപ്പിൽ പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുക്കാനാവാതെ വന്നതോടെ മെയ് 8 വ്യാഴാഴ്ച വോട്ടെടുപ്പ് തുടരും. പാപ്പയെ തിരഞ്ഞെടുത്താൽ ചിമ്മിനിയിൽനിന്ന് വെളുത്ത പുകയാണ് ഉയരുക.
വ്യാഴാഴ്ച മുതൽ ദിവസേന നാല് തവണ വോട്ടെടുപ്പ് നടക്കും
.നിലവിലുള്ള കാനോൻ നിയമപ്രകാരം 80 വയസ്സിൽത്താഴെ പ്രായമുള്ള കർദിനാൾമാർക്കാണ് പാപ്പയെ തിരഞ്ഞെടുക്കാൻ വോട്ടവകാശമുള്ളത്. ബാലറ്റ് പേപ്പറുകളിൽ ഓരോ സമ്മതിദായകനും മാർപാപ്പയാവുന്നതിന് തങ്ങൾ തിരഞ്ഞെടുത്ത കർദിനാളിന്റെ പേര് എഴുതും. ബൈബിളിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമാണ് വോട്ട് രേഖപ്പെടുത്തുന്നത്. ബുധനാഴ്ച ഒരു തവണയാണ് വോട്ട് രേഖപ്പെടുത്തിയത്. എന്നാൽ വ്യാഴാഴ്ച മുതൽ ദിവസേന നാല് തവണ വോട്ടെടുപ്പ് നടക്കും. അന്തരിച്ച ഫ്രാൻസിസ് പാപ്പയെ രണ്ടാം ദിവസം അവസാനവട്ട വോട്ടെടുപ്പിലാണ് തിരഞ്ഞെടുത്തത്.
കർദിനാൾ മാർ ജോർജ് കൂവക്കാടിനാണ് പ്രധാന ചുമതല.
പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിന് തുടക്കംകുറിക്കുന്ന നടപടിക്രമങ്ങളിൽ കർദിനാൾ മാർ ജോർജ് കൂവക്കാടിനാണ് പ്രധാന ചുമതല. മൂന്ന് പ്രധാന ചുമതല വഹിക്കുന്ന ഒൻപത് കർദിനാൾമാരെ തിരഞ്ഞെടുത്തത് ഇദ്ദേഹമാണ്. വോട്ടുകൾ എണ്ണുന്ന മൂന്ന് കർദിനാൾമാർ, രോഗംകാരണം സന്നിഹിതരാകാൻ കഴിയാത്തവരിൽനിന്ന് ബാലറ്റ് ശേഖരിക്കുന്ന മൂന്ന് കർദിനാൾമാർ, വോട്ടെണ്ണലിന്റെ കൃത്യത പരിശോധിക്കുന്ന മൂന്ന് കർദിനാൾമാർ എന്നിവരെയാണ് മാർ ജോർജ് കൂവക്കാട് തിരഞ്ഞെടുക്കുക..
