ശ്രീനഗര്‍: ജമ്മു കശ്മീരിലെ അതിര്‍ത്തിഗ്രാമങ്ങളില്‍ മോദി ബങ്കറുകള്‍ എന്ന ഭൂഗര്‍ഭ ബങ്കറുകള്‍ സജ്ജമാകുകയാണെന്ന് റിപ്പോര്‍ട്ട്. പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ആശങ്കകള്‍ ഉടലെടുത്തതോടെയാണ് നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ഗ്രാമങ്ങളിലെ ജനങ്ങള്‍ സുരക്ഷാസംവിധാനങ്ങള്‍ക്കായി തിരക്കിട്ട ഒരുക്കങ്ങൾ നടത്തുന്നത്. അടിയന്തരഘട്ടം ഉടലെടുത്താല്‍ ഉപയോഗിക്കുന്നതിനായിട്ടാണ് ബങ്കറുകൾ ഒരുക്കുന്നത്.
അതിര്‍ത്തിഗ്രാമങ്ങളില്‍ ആശങ്കയുടെ നിഴല്‍ പടര്‍ന്നിരിക്കുന്നു.
വര്‍ഷങ്ങള്‍ക്കുശേഷമാണ് അതിര്‍ത്തിഗ്രാമങ്ങളില്‍ ആശങ്കയുടെ നിഴല്‍ പടര്‍ന്നിരിക്കുന്നത്. സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നതായി ജനങ്ങള്‍ കരുതുന്നു. പുതപ്പുകള്‍, കിടക്കകള്‍, മറ്റ് അവശ്യസാധനങ്ങള്‍ എന്നിവ തയ്യാറാക്കുന്ന തിരിക്കലാണെന്ന് എഎന്‍ഐ പങ്കുവെച്ച ദൃശ്യങ്ങളില്‍ വ്യക്തമാണ്.പാക് സൈനികപോസ്റ്റുകള്‍ക്ക് സമീപത്തുള്ള സലോത്രി, കാര്‍മര്‍ഹ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ ഒഴിഞ്ഞുപോക്ക് ആരംഭിച്ചതായും തങ്ങളുടെ ബങ്കറുകളില്‍ അടിയന്തസാഹചര്യം വന്നാല്‍ ഉപയോഗിക്കുന്നതിനായി ഭക്ഷണം, വെള്ളം, മറ്റ് അവശ്യസാധനങ്ങള്‍ എന്നിവ ശേഖരിക്കുകയാണെന്നും ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഈ ബങ്കറുകള്‍ ജനങ്ങള്‍ ഏകദേശം മറന്നുകഴിഞ്ഞവയാണ്
“ഈ ബങ്കറുകള്‍ ജനങ്ങള്‍ ഏകദേശം മറന്നുകഴിഞ്ഞവയാണ്. എന്നാലിപ്പോള്‍ അവരത് വൃത്തിയാക്കിയെടുക്കുകയാണ്. ജനങ്ങളുടെ ഉള്ളില്‍ ഭീതിയുണ്ട്. പക്ഷേ താഴ്‌വരയില്‍ ശാന്തത പുലരുമെന്ന പ്രത്യാശ ഞങ്ങള്‍ക്കുണ്ട്”, കാര്‍മര്‍ഹ ഗ്രാമത്തിലെ ഒരാള്‍ എഎന്‍ഐയോട് പ്രതികരിച്ചു. കേന്ദ്രസര്‍ക്കാരിനും സേനയ്ക്കുമുള്ള ശക്തമായ പിന്തുണയും ഗ്രാമവാസികള്‍ പങ്കുവെച്ചു. ഭീകരാക്രമണത്തെ ശക്തമായി കുറ്റപ്പെടുത്തിയ അവർ തങ്ങളുടെ ജീവൻ ത്യജിച്ചും സർക്കാരിനെ സഹായിക്കുമെന്നും ഉറപ്പുനൽകി.
