കോട്ടയം |ക്രൈസ്തവരുടെ രാഷ്ട്രീയ പാര്‍ട്ടി എന്ന വിഷയത്തില്‍ വ്യത്യസ്ഥ നിലപാടുമായി പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയാണ് ക്രൈസ്തവരുടെ രാഷ്ട്രീയ പാര്‍ട്ടി എന്ന ആശയം മുന്നോട്ടുവച്ചത്. പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് സ്വര്‍ഗത്തിലെത്താമെന്ന് കരുതുന്നില്ലെന്നും പുതിയ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കണമെന്നത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. നമ്മള്‍ ഒന്നിച്ചു നിന്നാല്‍ രാഷ്ട്രീയക്കാര്‍ നമ്മളെ തേടിയെത്തും. ക്രൈസ്തവര്‍ തമ്മില്‍ ഒരുമയുണ്ടാവണം..ആവശ്യക്കാരെല്ലാം ക്രൈസ്തവരുടെ അടുത്ത് എത്തുമെന്നും ബിഷപ്പ് പറഞ്ഞു .പാലായിലെ മദ്യലഹരി വിരുദ്ധ പരിപാടിയില്‍ സംസാരിക്കുക യായിരുന്നു ബിഷപ്പ് .
കേരള എംപിമാര്‍ക്ക് കെസിബിസി ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു
ജനാധിപത്യത്തിന്റെ ശ്രീകോവിലിന് അകത്തും പുറത്തും നടന്ന ചര്‍ച്ചകള്‍ പല ജനപ്രതിനിധികളുടെയും അറിവും അറിവില്ലായ്മയും പുറത്തു കൊണ്ടുവരുന്നതായിരുന്നു എന്നായിരുന്നു വഖഫ് നിയമഭേദ ബില്‍ പാസായ വിഷയത്തില്‍ ബിഷപ്പിന്റെ പ്രതികരണം. വഖഫ് മതപരമായ ഒന്നല്ല, അത് ദേശീയവും സാമൂഹികവും ആയ ഒന്നാണ്. കെസിബിസി കേരള എംപിമാര്‍ക്ക് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. പക്ഷെ അവര്‍ക്ക് അവരുടെ രാഷ്ട്രീയ പാര്‍ട്ടിയുടെ നിലപാട് എടുക്കേണ്ടി വന്നു. ആരും സഭയില്‍ വിയോജനം അറിയിച്ചില്ല. ന്യൂനപക്ഷ നിലപാട് സംരക്ഷിക്കപ്പെടണം. ക്രിസ്ത്യാനികളും രാജ്യത്ത് ന്യൂനപക്ഷം ആണ്.
പലരെയും വോട്ട് ചെയ്ത് ജയിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പലരേയും തോല്‍പ്പിക്കാന്‍ കഴിയും.
പലരെയും വോട്ട് ചെയ്ത് ജയിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആശയപരമായും ധാര്‍മികമായും പലരേയും തോല്‍പ്പിക്കാന്‍ കഴിയും. പൗരാവകാശം എന്താണ് എന്ന് നമ്മള്‍ തിരിച്ചറിയണം. ജബല്‍പൂരില്‍ പുരോഹിതരെ മര്‍ദിച്ചത് അപലപനീയമാണ്. ആരാണ് തല്ലിച്ചതച്ചത് എന്ന് എല്ലാവര്‍ക്കും അറിയാം. അവര്‍ അടിക്കുന്നത് ഭരണഘടനയെ കൂടിയാണെന്നും ബിഷപ്പ് പ്രതികരിച്ചു. .