വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് മാർപാപ്പ അപകടനില തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കല്‍ സംഘത്തിലെ ഡോ. സെർജിയോ ആല്‍ഫിയേരി അറിയിച്ചു.എങ്കിലും ജീവനു ഭീഷണിയില്ല. അടുത്തയാഴ്ചകൂടി ആശുപത്രിയില്‍ തുടരേണ്ടിവരും. തന്‍റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലോകത്തിനുമുമ്പാകെ മറച്ചുവയ്ക്കരുതെന്ന് മാർപാപ്പ നിർദേശിച്ചിട്ടുണ്ടെന്നും ഡോക്‌ടർ വെളിപ്പെടുത്തി. ഇതാദ്യമായാണ് മാർപാപ്പയെ ചികിത്സിക്കുന്ന മെഡിക്കല്‍ സംഘത്തില്‍നിന്ന് ആരോഗ്യനില സംബന്ധിച്ച വിവരം പുറത്തുവരുന്നത്.
ആരോഗ്യനില തൃപ്തികരമാണെന്നും വത്തിക്കാൻ പ്രസ്
ന്യുമോണിയ ബാധിച്ച് റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയ്ക്ക് നിലവില്‍ പനിയില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. രക്തസമ്മർദം, ഓക്സിജൻ ലെവല്‍, ഹൃദയമിടിപ്പ് തുടങ്ങിയവ കൃത്യമായ തോതിലാണ് മുന്നോട്ടുപോകുന്നതെന്നും വത്തിക്കാന്‍ വ്യക്തമാക്കി. കഴിഞ്ഞ രാത്രിയിലും നന്നായി ഉറങ്ങി. ഇന്നലെ(ഫെബ്രുവരി 21) രാവിലെ എഴുന്നേറ്റ് പ്രഭാതഭക്ഷണം കഴിച്ചു.
അസാധാരണമായ ഊർജം മാര്‍പാപ്പയ്ക്കുണ്ടെന്ന് ഫാ. അന്‍റോണിയോ സ്പാഡറോ
അതേസമയം, ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും അസാധാരണമായ ഊർജം മാര്‍പാപ്പയ്ക്കുണ്ടെന്ന് മാര്‍പാപ്പയുടെ സുഹൃത്തും ഈശോസഭാ വൈദികനുമായ ഫാ. അന്‍റോണിയോ സ്പാഡറോ പറഞ്ഞു. ഇതൊരു ലളിതമായ ചികിത്സയല്ല, സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു പതിറ്റാണ്ടിലധികം ജെസ്യൂട്ട് മാസികയായ ലാ സിവില്‍റ്റ കാറ്റോലിക്കയുടെ ഡയറക്‌ടറായിരുന്ന ഫാ. സ്പാഡറോ നിലവില്‍ വത്തിക്കാൻ ഡിക്കാസ്റ്ററി ഫോർ കള്‍ച്ചർ ആൻഡ് എഡ്യുക്കേഷന്‍റെ അണ്ടർസെക്രട്ടറിയാണ്. ഫംബ്രുവരി 14നാണ് ഫ്രാന്‍സിസ് മാർപാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

