ഡല്‍ഹി: 2024 ഡിസംബറില്‍ ഇന്ത്യൻ റെയില്‍വേ രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിനിന്‍റെ പരീക്ഷണ ഓട്ടം നടത്തും.പ്രകൃതിക്ക് കൂടുതല്‍ ദോഷം വരാത്ത തരത്തിലുള്ള ഗതാഗത മാർഗങ്ങള്‍ സ്വീകരിക്കുന്നതിന്‍റെ ആദ്യ പടിയായി ഹൈഡ്രജൻ ട്രെയിനുകള്‍ രാജ്യത്തെത്തുന്നത്. ഹരിയാനയിലെ ജിൻഡ്-സോനാപത് റൂട്ടിലാണ് ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഓടുക. 90 കിലോമീറ്റർ ദൂരം മണിക്കൂറില്‍ 140 കിലോമീറ്റർ വേഗതയില്‍ ഓടി തീർക്കും.
കാർബണ്‍ പുറംതള്ളല്‍ ഇല്ലാത്ത ഇന്ത്യൻ റെയില്‍വേയെന്ന ലക്ഷ്യത്തിലേക്കുളള ചുവടുവയ്പ്പ്
2030 ഓടെ കാർബണ്‍ പുറംതള്ളല്‍ പൂർണമായും ഇല്ലാത്ത ഇന്ത്യൻ റെയില്‍വേയെന്ന ലക്ഷ്യം പൂർത്തിയാക്കുന്നതിനുള്ള ചുവടുവയ്പ്പാണിത്. തമിഴ്നാട്ടിലെ പെരമ്പൂർ ഇന്‍റഗ്രല്‍ ഫാക്ടറിയിലാണ് ഇതിന്‍റെ നിർമാണം നടക്കുന്നത്. പരീക്ഷണയോട്ടം വിജയകരമായാല്‍ 35 എണ്ണം കൂടി നിർമിക്കാനാണ് പദ്ധതി. ഓരോ ട്രെയിനിനും 80 കോടി രൂപയാകും.
ഹൈഡ്രജൻ നിർമിക്കുന്നതിനായി തീവണ്ടിയുടെ എൻജിന് മുകളിലായി 40000 ലിറ്റർ വരെ ജലം ഉള്‍കൊള്ളുന്ന ടാങ്ക് സ്ഥാപിക്കും. ടാങ്കിനോട് ചേർന്നുള്ള ഉപകരണത്തിലൂടെ അന്തരീക്ഷവായുവില്‍ നിന്നും ശേഖരിക്കുന്ന ഓക്സിജനുമായി ഹൈഡ്രജൻ സംയോജിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കും ഓരോ ഹൈഡ്രജൻ ടാങ്കിനും 1000 കിലോമീറ്ററോളം യാത്ര ചെയ്യാനുള്ള ഊർജം നല്‍കാനാകും. മണിക്കൂറില്‍ 140 കിലോമീറ്റർ വേഗത കൈ വരിക്കാനാകും. ജർമനി, സ്വീഡൻ, ചൈന എന്നിവിടങ്ങളില്‍ ഹൈഡ്രജൻ തീവണ്ടികള്‍ നേരത്തേ മുതല്‍ സർവീസ് നടത്തുന്നുണ്ട്.
. ഹൈഡ്രജൻ ഫ്യൂവല്‍ സെല്ലുകളിലാണു ട്രെയിൻ പ്രവർത്തിക്കുക.
ഇതിനുള്ളില്‍ ഹൈഡ്രജനും ഓക്സിജനും രാസസംയോജനം നടത്തി വൈദ്യുതി ഉല്‍പാദിപ്പിക്കും. ഈ വൈദ്യുതിയിലാണു ട്രെയിൻ ഓടുക. വെള്ളവും നീരാവിയുമാണ് ഈ പ്രവർത്തനത്തിന്‍റെ അവശിഷ്ടം. ആവശ്യത്തിലധികം ഊർജം ഉത്പാദിപ്പിച്ചാല്‍ അതു ട്രെയിനിലുള്ള പ്രത്യേക ലിഥിയം ബാറ്ററിയില്‍ ശേഖരിക്കും. അന്തരീക്ഷത്തെ മലിനമാക്കുന്ന കാർബണ്‍ ഡൈഓക്സൈഡ്, നൈട്രജൻ ഓക്സൈഡ് എന്നിവയുടെ പുറംതള്ളല്‍ ഇല്ലാതാകും.ശബ്ദത്തിന്‍റെ അളവ് 60 ശതമാനത്തില്‍ താഴെയാക്കാൻ ഇവയ്ക്കു സാധിക്കും.
