ലക്നോ: ഉത്തർപ്രദേശിലെ ഗോരഖ്പൂരില്‍ രാത്രിയില്‍ വീടുകളില്‍ അതിക്രമിച്ച് കയറി ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെ തലയ്ക്കടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.അജയ് നിഷാദ് എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ നാല് മാസത്തിനിടെ നടന്ന ഇത്തരം അഞ്ച് സംഭവങ്ങളില്‍ ഒരു സ്ത്രീ മരിക്കുകയും നാല് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വീട്ടില്‍ കയറി സ്ത്രീകളെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കും
2022ല്‍ ഇയാളെ ബാലപീഡനക്കേസില്‍ കോടതി ശിക്ഷിച്ചിരുന്നുവെന്നും പ്രതി ആറുമാസത്തോളം ജയിലില്‍ കിടന്നിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ജാമ്യത്തിലിറങ്ങിയ ഇയാള്‍ ഗോരഖ്പൂരിലേക്ക് മടങ്ങുന്നതിന് മുമ്പ് കുറച്ചുകാലം സൂറത്തില്‍ താമസിച്ചു. ജൂലൈ 30 നാണ് ഇയാള്‍ ആദ്യ ആക്രമണം നടത്തിയത്. ഒരു വീട്ടില്‍ കയറി സ്ത്രീയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച് ആഭരണങ്ങളുമായി ഇയാള്‍ കടന്നുകളഞ്ഞു. തുടർന്ന് ഇയാള്‍ ഇപ്രകാരം അഞ്ച് സ്ത്രീകളെ ആക്രമിച്ചു. ഇതില്‍ പരിക്കേറ്റ ഒരാള്‍ മരിച്ചു
കടുത്ത ശിക്ഷ ഉറപ്പാക്കും
ആക്രമണത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ഇരുമ്പു വടി ഉള്‍പ്പെടെ നിരവധി മൂർച്ചയുള്ള വസ്തുക്കളും ഇയാളുടെ പക്കല്‍ നിന്നും പോലീസ് കണ്ടെടുത്തു. കേസ് അതിവേഗ കോടതിയില്‍ ഹാജരാക്കുമെന്നും അജയ് നിഷാദിന് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും പോലീസ് അറിയിച്ചു
