തിരുവനന്തപുരം: ഒക്ടോബർ 9 ആണ് ദേശീയ തപാൽദിനം. ഈ തപാൽ ദിനത്തോടനുബന്ധിച്ചെങ്കിലും അധികൃതരുടെ അവഗണനയില്‍ തുരുമ്പെടുത്ത് നശിക്കുന്ന കിഴക്കേകോട്ടയിലെ തപാല്‍പ്പെട്ടി മാറ്റി പുതിയത് സ്ഥാപിക്കണമെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെടുന്നു. കിഴക്കേകോട്ടയില്‍ പാളയം ഭാഗത്തേക്ക് പോകുന്ന ബസ് സ്റ്റാൻഡില്‍ ഫ്ലാറ്റ്ഫോം നമ്പർ ഒന്നിനോട് ചേർന്നാണ് ഈ തപാല്‍പ്പെട്ടിയുള്ളത്.
ഏതുനിമിഷം വേണമെങ്കിലും തപാല്‍പ്പെട്ടി നിലംപതിക്കാം
കാലപ്പഴക്കത്തില്‍ തപാല്‍പ്പെട്ടിയുടെ അടിവശം മുഴുവൻ തുരുമ്പെടുത്ത് വലിയ ദ്വാരം വീണ നിലയിലാണ്.ഏതുനിമിഷം വേണമെങ്കിലും തപാല്‍പ്പെട്ടി നിലംപതിക്കാം.തപാല്‍ ഉരുപ്പടികള്‍ ഇതില്‍ നിക്ഷേപിച്ചാല്‍ സുരക്ഷിതമായിരിക്കില്ലെന്ന് പ്രദേശത്തെ കച്ചവടക്കാർ പറയുന്നു.വലിയ ദ്വാരമുള്ളതിനാല്‍ ആർക്ക് വേണമെങ്കിലും പുറത്ത് നിന്ന് പെട്ടിയില്‍ കൈയിട്ട് കത്തുകളെടുത്ത് കൊണ്ടു പോകാൻ കഴിയുമെന്ന് ഇവർ പറയുന്നു.മഴയത്ത് നിലത്തോട് ചേർന്ന ദ്വാരത്തിലൂടെ വെള്ളം ഒഴുകിയിറങ്ങി കത്തുകളും മറ്റും നനഞ്ഞ് നശിക്കാറുണ്ട്.
