തിരൂരങ്ങാടി: ചെമ്മാട് ടൗണിന്റെ ഹൃദയഭാഗത്ത് വർഷങ്ങളായി പ്രവർത്തിക്കുന്ന തിരൂരങ്ങാടി വില്ലേജ് ഓഫിസ് പൊളിച്ചുമാറ്റുന്നതിനെപ്പറ്റി വിവാദം പുകയുന്നു. നിലവിലെ വിേല്ലജ് ഓഫിസിന് പിറകിൽ വർഷങ്ങളായി നിർമാണം കഴിഞ്ഞ് കാലിയായി കിടക്കുന്ന കെട്ടിടത്തിന് വഴിയൊരുക്കാനാണ് അഞ്ചു സെന്റിൽ പ്രവർത്തിക്കുന്ന വിേല്ലജ് ഓഫിസ് പൊളിച്ചുമാറ്റി പകരം ചെമ്മാട് കൊടിഞ്ഞി റോഡിലെ ഹജൂർ കച്ചേരിക്ക് സമീപം നാല് സെന്റിൽ സ്മാർട്ട് വില്ലേജ് നിർമിക്കുന്നത് എന്നാണ് ആക്ഷേപം.
സ്വകാര്യ കെട്ടിടം വാടകക്ക് പോവാൻ വേണ്ടി ഭരണ സ്വാധീനം ഉപയോഗപ്പെടുത്തി നടത്തുന്ന പ്രവൃത്തി ഏത് വിധേനയും തടയുമെന്ന് യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് യു.എ. റസാഖ് പറഞ്ഞു. നിലവിൽ പ്രവർത്തിക്കുന്ന വില്ലേജ് ഓഫിസ് അഞ്ചു സെന്റിലാണുള്ളത്. എന്നാൽ പുതുതായി നിശ്ചയിച്ച ഭൂമി നാല് സെന്റ് മാത്രമാണുള്ളത്. ഇത് കൂടുതൽ വീർപ്പുമുട്ടലുകൾക്ക് വഴിയൊരുക്കും.
വില്ലേജ് ഓഫിസ് പാട്ടത്തിന് നല്കിയ നടപടിക്കെതിരെ തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി തിങ്കളാഴ്ച തിരൂരങ്ങാടി തഹസില്‍ദാറെ ഉപരോധിക്കും. വിവിധ ഫണ്ടുകള്‍ വകമാറ്റി ചെലവഴിക്കുന്നത് പോലെ വില്ലേജ് ഓഫിസും മറിച്ചുവില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഈ വിൽപനയില് വലിയ സാമ്പത്തിക തിരിമറിയാണ് നടക്കുന്നതെന്നും യൂത്ത് ലീഗ് മണ്ഡലം നേതൃത്വം അറിയിച്ചു

