മോദി സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് കർഷകർ.ദേശീയ പാതകളിലൂടെ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ട്രാക്ടർ മാർച്ച് നടത്തുന്നു. ലോക വ്യാപാര സംഘടനയില്‍ നിന്ന് ഇന്ത്യ പുറത്തുവരണം, മിനിമം താങ്ങുവില നിയമാനുസൃതമാക്കുക എന്നിവയാണ് പ്രധാന ആവശ്യം. കര്‍ഷകസംഘടനകളുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിന് കമ്മിറ്റി രൂപീകരിച്ചതായി രാകേഷ് ടിക്കായത്ത് അറിയിച്ചു.b j
യമുന എക്സ്‌പ്രസ് വേ, യുപി ജേവർ ഗ്രേറ്റർ നോയിഡ തുടങ്ങി വിവിധ ദേശീയ, സംസ്ഥാന പാതകളിലൂടെ ട്രാക്ടറുകൾ അണിനിരത്തിയാണ് കർഷകരുടെ പ്രതിഷേധം. ക്വിറ്റ് WTO ദിനം എന്ന പേരിലാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം. ലോകവ്യാപാര സംഘടനയിൽ നിന്ന് ഇന്ത്യ പിൻവാങ്ങണം മിനിമം താങ്ങുവില നിയമാനുസൃതമാക്കുക, കാർഷിക കടാശ്വാസം പ്രഖ്യാപിക്കുക, കർഷക സമരം അടിച്ചമർത്താനുള്ള ശ്രമങ്ങളിൽ നിന്നും ബി ജെ പി സർക്കാർ പിന്തിരിയുക തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തിയാണ് പ്രതിഷേധിക്കുന്നത്. കര്‍ഷകരെ സര്‍ക്കാര്‍ മറക്കാതിരിക്കാനാണ് ഈ വിധത്തിലുള്ള പ്രതിഷേധമെന്ന് കര്‍ഷക സംഘടന നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.
സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ഭാഗമല്ലാത്ത സംഘടനകളെയും ഒരുമിച്ച് മുമ്പോട്ട് കൊണ്ട് പോകാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. ചണ്ഡിഗഢില്‍ യോഗം ചേര്‍ന്നതിന് ശേഷം ആറംഗ കമ്മിറ്റിക്ക് SKM രൂപം നല്‍കി.ഖനൂരിയില്‍ കര്‍ഷകനെ പൊലീസ് കയ്യേറ്റം ചെയ്തതില്‍ നടപടി വേണമെന്ന് ഹരിയാന സര്‍ക്കാരിനോട് ബിജെപി നേതാവായ അമരീന്ദര്‍ സിങ് ആവശ്യപ്പെട്ടു. ദില്ലി ചലോ ട്രാക്ടര്‍ മാര്‍ച്ച് നിര്‍ത്തി വെച്ചിരിക്കുകയാണെങ്കിലും ഹരിയാന പൊലീസിനെതിരെ നടപടിയെടുക്കും വരെ കൊല്ലപ്പെട്ട കര്‍ഷകന്‍റെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിക്കുമെന്ന നിലപാടില്‍ത്തന്നെയാണ് കര്‍ഷക സംഘടനകള്‍. അതേ സമയം ഹരിയാനയിലും യുപിയിലും ദില്ലി അതിര്‍ത്തികളിലും വന്‍ സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.

