‘മിഷോങ്’ ചുഴലിക്കാറ്റന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതാ മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതേ തുടര്ന്ന് വടക്കൻ തമിഴ്നാട്ടിലെയും തെക്കൻ ആന്ധ്രയിലെയും തീരദേശ ജില്ലകൾ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഐഎംഡിയുടെ കണക്കനുസരിച്ച്, പുതുച്ചേരിയിൽ നിന്ന് ഏകദേശം 440 കിലോമീറ്റർ തെക്ക്-കിഴക്കും ചെന്നൈയിൽ നിന്ന് 420 കിലോമീറ്റർ തെക്കു-കിഴക്കുമാണ് ചുഴലിക്കാറ്റ് രൂപപ്പെടുക. തമിഴ്നാട്ടിലെ ചെന്നൈക്ക് സമീപത്തായി നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിലാകും മിഷോങ് ചുഴലിക്കാറ്റ് കരതൊടാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഈ സാഹചര്യത്തിൽ മിഷോങ് ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കം തമിഴ്നാട് സർക്കാർ ഊർജ്ജിതമാക്കിയിട്ടുണ്ട്.

