കൊച്ചി ∙ ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി നിർമിക്കുന്ന അരൂർ– തുറവൂർ ആകാശപ്പാത (എലിവേറ്റഡ് ഹൈവേ) വികസനവഴിയിൽ മുതൽക്കൂട്ടാകുമെങ്കിലും ഇപ്പോൾ യാത്രക്കാരുടെ നെഞ്ചിടിപ്പേറ്റുന്നത് എപ്പോൾ വേണമെങ്കിലും മുറുകാവുന്ന ഗതാഗതക്കുരുക്കാണ്. 3 വർഷം കൊണ്ടു തീരേണ്ട ആകാശപ്പാത ജോലിയിൽ ആ കുരുക്ക് കൂടിവരികയും ചെയ്യും. അരൂർ മുതൽ തുറവൂർ വരെയും തിരിച്ചുമുള്ള പാതയിൽ രാവിലെയും വൈകിട്ടും കുരുക്ക് മണിക്കൂറുകൾ നീളും. കനത്ത മഴ പെയ്തു പാതയുടെ ഇരുവശത്തും വെള്ളക്കെട്ടായാൽ പിന്നെ പറയുകയും വേണ്ട.
വൈറ്റിലയിൽ നിന്നു തുറവൂർ വരെ തിരക്കു കുറഞ്ഞ സമയമെങ്കിൽ പരമാവധി 45 മിനിറ്റിൽ എത്താവുന്ന ദൂരമാണ്. എന്നാൽ, രാവിലെ 8.30 മുതൽ 10 വരെയുള്ള സമയത്തും വൈകിട്ട് 4 മുതൽ രാത്രി 8.30 വരെയും അരൂർ– തുറവൂർ ഭാഗത്തെ 12.75 കിലോമീറ്റർ കടന്നുകിട്ടാൻ രണ്ടു മണിക്കൂർ വേണ്ടി വരും.
ആകാശപ്പാതയ്ക്കായി നിലവിലെ നാലുവരിപ്പാതയുടെ നടുവിൽ ഏറെ ഭാഗത്തും നിർമാണജോലി സജീവം. അതിനാൽ, പാതയുടെ ഇരുവശത്തുമായി സർവീസ് റോഡുകളിലൂടെയാണു വാഹനങ്ങൾ കടത്തിവിടുന്നത്. സർവീസ് റോഡുകൾ ഏറെ ഭാഗത്തും പൂർണതോതിൽ ഗതാഗത സജ്ജമല്ലെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ സർവീസ് റോഡുകളിൽ വെള്ളവും ചെളിയും നിറഞ്ഞു. അതോടെ അപകടങ്ങളും കൂടി. താൽക്കാലിക യു ടേൺ തിരിവുകളിലൂടെ വാഹനങ്ങൾ ഇരുഭാഗത്തെയും സർവീസ് റോഡുകളിലേക്കു കടക്കുമ്പോഴുള്ള അപകടങ്ങൾ ഏറിയിട്ടുണ്ട്. ഇത്തരത്തിൽ സ്ഥിരം അപകടം നടക്കുന്ന സ്ഥലമാണ്.

