തിരുവനന്തപുരം: സംസ്ഥാനത്ത് റെയിൽവേ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ ഒന്നാമത്. 2022-2023 വർഷത്തെ കണക്ക് പ്രകാരം 215.95 കോടിയാണ് സെൻട്രൽ സ്റ്റേഷന്റെ വരുമാനം. 1.09 കോടി (10908300) യാത്രക്കാരാണ് ഇക്കാലയളവിൽ സ്റ്റേഷനിലെത്തിയത്. 29886 യാത്രക്കാരാണ് പ്രതിദിനം തമ്പാനൂരിനെ ആശ്രയിക്കുന്നത്. പ്രതിദിന വരുമാനം 59.16 ലക്ഷം (5916683) രൂപയും. യാത്രക്കാരിലും വരുമാനത്തിലും രണ്ടാമത് എറണാകുളം ജങ്ഷനാണ്. 213 കോടിയാണ് (2134368310) എറണാകുളം സ്റ്റേഷന്റെ വരുമാനം. 73.18 ലക്ഷം (7318252) യാത്രക്കാരാണ് ഇക്കാലയളവിലെ എറണാകുളം ജങ്ഷൻ സ്റ്റേഷനെ ആശ്രയിക്കുന്നത്. പ്രതിദിനം സ്റ്റേഷനിലെത്തുന്നത് 20050 യാത്രക്കാരാണ്. ഇതുവഴിയുള്ള പ്രതിദിന വരുമാനം 58.47 ലക്ഷം (5847584) രൂപയും. മൂന്നാം സ്ഥാനത്തുള്ള കോഴിക്കോട് സ്റ്റേഷനിൽ 9798236 യാത്രക്കാരാണ് കഴിഞ്ഞ വർഷം വന്നുപോയത്. 147 (1474064050) കോടിയാണ് വാർഷിക വരുമാനം.
നാലാമത് തൃശൂരാണ്, വരുമാനം134 കോടി (1346198702) രൂപ. 58.58 ലക്ഷം (5871287) യാത്രക്കാർ കഴിഞ്ഞ വർഷം സ്റ്റേഷനെ ആശ്രയിച്ചു. തിരുവനന്തപുരം ജില്ലയിലെ അകത്തുമുറി സ്റ്റേഷനാണ് വരുമാനപട്ടികയിൽ ഏറ്റവും താഴെ. കഴിഞ്ഞ വർഷം ആകെ 2984 യാത്രക്കാരാണ് അകത്തുമുറി സ്റ്റേഷനെ ആശ്രയിച്ചത്. 89000 രൂപയാണ് ആകെ വരുമാനം. പ്രതിദിനം എട്ട് യാത്രക്കാരാണ് ഇവിടെയെത്തുന്നത്. പ്രതിദിന വരുമാനം 244 രൂപയും
യാത്രക്കൂലി ഇനത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം തിരുവനന്തപുരം റെയിൽവേ ഡിവിഷൻ മാത്രം 1397 കോടിയുടെ വരുമാനം നേടിയിരുന്നു. ചരക്ക് നീക്കം വഴി ഇക്കാലയളവിൽ 26.63 കോടിയും വരുമാനമുണ്ടായി. ശബരിമല തീര്‍ഥാടനം, ക്രിസ്മസ്, പുതുവത്സരം, പൊങ്കല്‍ ഉത്സവം എന്നിവയോടനുബന്ധിച്ചുള്ള തിരക്ക്കണക്കിലെടുത്ത് 125സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തിയിരുന്നു.

