ഒരു രൂപ പോലും നഷ്ടമാകില്ല; കരുവന്നൂർ സഹകരണ ബാങ്ക് നിക്ഷേപകർക്ക് ആശ്വാസ വാക്കുമായി സഹകരണ മന്ത്രി

കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപം നടത്തിയ ഒരു രൂപ പോലും നഷ്ടമാകില്ലെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ. നിക്ഷേപകർക്ക് എത്രയും വേഗം പണം തിരികെ ലഭിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അമ്പതിനായിരം വരെയുള്ള നിക്ഷേപം പൂർണമായും കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തരവാദികളുടെ കെെയിൽ നിന്ന് പണം തിരിച്ച് പിടിക്കാനുള്ള നടപടിയുമായി മുന്നോട്ട് നിങ്ങുകയാണെന്നും മന്ത്രി അറിയിച്ചു. ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് മാനേജർ ആയിരിക്കെ, എം.വി. സുരേഷ് 2019 ജനുവരി 16-ന് തൃശൂർ ജില്ലാ ജോ. സഹകരണ രജിസ്ട്രാർക്ക് ഒരു പരാതി നല്കി. ബാങ്കിൽ വായ്പ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഭരണസമിതി അംഗങ്ങളും ഇടനിലക്കാരും ബാങ്ക് പരിധിക്കു പുറത്തുള്ള ചിലരും ചേർന്നു നടത്തുന്നതായി സംശയിക്കുന്ന ക്രമക്കേടുകളെക്കുറിച്ചായിരുന്നു കത്ത്. ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ 28- ന് അദ്ദേഹം അസി. രജിസ്ട്രാർക്ക് നിർദ്ദേശവും നല്കി. മൂന്നുമാസം അന്വേഷിച്ചു. ആകെ അ‌ഞ്ഞൂറ് കോടിയിലധികം രൂപയുടെ തട്ടിപ്പു നടന്നതായി പിന്നീട് വെളിപ്പെട്ട കരുവന്നൂർ വായ്പാ കൊള്ളയുടെ വ്യാപ്തി പക്ഷേ ആ അന്വേഷണത്തിൽ വെളിച്ചത്തു വന്നില്ല
അന്വേഷണ റിപ്പോർട്ട് വിലയിരുത്തി,​ ജില്ലാ ജോ. രജിസ്ട്രാർ കുറിപ്പെഴുതി: അന്വേഷണം തൃപ്തികരമല്ല. തുടർന്നാണ് സഹകരണ നിയമത്തിലെ 65-ാം വകുപ്പനുസരിച്ചുള്ള അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്. അങ്ങനെ,​ സഹകരണ വകുപ്പ് ജോ. സെക്രട്ടറി പി.കെ. ഗോപകുമാറിന്റെ നേതൃത്വത്തിൽ ഒമ്പതംഗ സംഘം അന്വേഷണത്തിന് നിയോഗിക്കപ്പെട്ടു. രണ്ടു വർഷത്തോളം നീണ്ട ആ അന്വേഷണത്തിലാണ് 2011 മുതൽ കരുവന്നൂർ ബാങ്ക് കേന്ദ്രീകരിച്ച് നടന്നുവന്ന ഞെട്ടിക്കുന്ന ക്രമക്കേടുകൾ പുറത്തുവന്നു തുടങ്ങിയത്.അതിനു പിന്നാലെ,​ കരുവന്നൂർ ബാങ്ക് സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന ശ്രീകല,​ ബാങ്കിലെ വായ്പാ ക്രമക്കേടുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് 2021 ജൂലായ് 14ന് ഇരിങ്ങാലക്കുട പൊലീസിൽ പരാതി നൽകി. പൊലീസ് അന്നു രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളായിരുന്നത് ബാങ്ക് മുൻ സെക്രട്ടറി ടി.ആർ. സുനിൽകുമാർ, ബ്രാഞ്ച് മാനേജർ കെ.എം. ബിജു, സീനിയർ അക്കൗണ്ടന്റ് സി.കെ. ജിൽസ്, ഭരണസമിതി അംഗം പി.പി. കിരൺ, കമ്മിഷൻ ഏജന്റ് ബിജോയ്, സൂപ്പർ മാർക്കറ്റ് അക്കൗണ്ടന്റ് റെജി അനിൽ എന്നിവരാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →