കോയമ്പത്തൂർ: ഊട്ടി കൂനൂരിന് സമീപം മരപ്പാലത്ത് ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. തെങ്കാശിയിൽ നിന്നുള്ള സഞ്ചാരികളെത്തിയ ബസാണ് അപകടത്തിൽ പെട്ടത്. വി.നിതിൻ (15), എസ്. ബേബികല (36), എസ്. മുരുഗേശൻ (65), പി. മുപ്പിഡത്തേ (67), ആർ. കൗസല്യ (29) എന്നിവരാണു മരിച്ച അഞ്ചുപേർ. മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല.
ശനിയാഴ്ച വൈകീട്ടോടെയാണ് അപകടം. 55 പേരാണ് ബസിലുണ്ടായിരുന്നത്. കൂനൂർ-മേട്ടുപ്പാളയം ദേശീയപാതയിൽ ചുരം ഒമ്പതാം വളവിൽ വെച്ച് 50 അടി താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു.
അപകടത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവർക്കുള്ള നഷ്ടപരിഹാരവും അദ്ദേഹം പ്രഖ്യാപിച്ചു.

